ഡബ്ലിന്‍ : യു.കെയില്‍ ബ്രെക്‌സിറ്റിനെ പ്രതികൂലിക്കുന്നവരുടെ എണ്ണം 50 ശതമാനത്തിലെത്തി. യൂറോപ്പ്യന്‍ യൂണിയനില്‍ നിന്നും വിട്ട് അകലാന്‍ യു.കെ ജനത മാനസികമായി തയ്യാറല്ലെന്ന് സൂചന നല്‍കുന്ന സര്‍വ്വേ ഫലങ്ങളാണ് പുറത്ത് വരുന്നത്. ബ്രെക്‌സിറ്റ് പ്രഖ്യാപനം കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ രണ്ടാമതൊരു ഹിതപരിശോധനകൂടി വേണമെന്ന് ആഗ്രഹിക്കുന്നവരും കൂടി വരികയാണ്.
2016-എല്‍ നടന്ന ഹിതപരിശോധനയില്‍ 52 ശതമാനം വോട്ടുകളുടെ പിന്‍ബലത്തില്‍ ബ്രിട്ടന്‍ ബ്രെക്‌സിറ്റ് നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു. യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിന്റെ ഭാഗമായി പല തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും അതിര്‍ത്തി പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രധാന ചര്‍ച്ചകള്‍ക്ക് വ്യക്തത വരുത്താന്‍ കഴിഞ്ഞില്ല.
ജോലി, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് യു.കെ കാര്‍ക്ക് യൂണിയന്‍ രാജ്യങ്ങളിലെത്താന്‍ പരിമിതികള്‍ നേരിടും, മാത്രമല്ല ഇവരുടെ സഞ്ചാര സ്വാതന്ത്ര്യങ്ങളും നിയന്ത്രിക്കപ്പെടും. ബ്രെക്‌സിറ്റിന്റെ ദൂഷ്യഫലങ്ങള്‍ ഏറെയും അനുഭവിക്കേണ്ടി വരുന്നത് ബ്രിട്ടീഷ് യുവ ജനതയാണ്. ഈ ഒരു തിരിച്ചറിവ് യുവാക്കള്‍ക്കിടയില്‍ ബ്രെസ്റ്റിനോട് അനുഭാവം കുറഞ്ഞ് വരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുക.
വന്‍കിട കമ്പനികള്‍ യു.കെയില്‍ നിന്നും ചുവടുമാറുന്നത് തൊഴില്‍ മേഖലക്ക് വന്‍ തിരിച്ചടി നല്‍കുന്നുമുണ്ട്. ഏതെല്ലാം രണ്ടാമതൊരു ഹിതപരിശോധനയുടെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ബ്രെക്‌സിറ്റ് നടപ്പില്‍ വരുന്നതിനു മുന്‍പ് തന്നെ ഇതിന്റെ ദോഷ ഫലങ്ങള്‍ കണ്ടു തുടങ്ങിയെന്ന് ദേശീയ സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ബ്രെക്‌സിറ്റിനെ നിശിതമായി വിമര്‍ശിക്കുന്ന ലബോര്‍ പാര്‍ട്ടി എം.പി ചുക ഉമുന പീപ്പിള്‍സ് വോട്ട് എന്ന ക്യാമ്പയിങ്ങിലുടെ രണ്ടാം ഹിതപരിശോധനക്ക് പ്രചാരം നല്‍കിക്കഴിഞ്ഞു.
ഡികെ