യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് വേണ്ടി ചാരപ്പണി നടത്തിയതിന് ശിക്ഷിക്കപ്പെട്ട ‘പ്രതിരോധ മന്ത്രാലയ കരാറുകാരനെ’ ഇറാന്‍ വധിച്ചുവന്ന് റിപ്പോര്‍ട്ട്. സിഐഎയ്ക്കും അമേരിക്കന്‍ സര്‍ക്കാരിനുമായി ചാരപ്പണി നടത്തിയ പ്രതിരോധ മന്ത്രാലയത്തിലെ എയ്റോസ്പേസ് ഓര്‍ഗനൈസേഷന്റെസ് കരാറുകാരന്‍ ജലാല്‍ ഹാജി സാവറിനെയാണ്വധിച്ചതെന്ന് ഇറാന്‍ സൈന്യത്തെ ഉദ്ധരിച്ച് ഇറാന്റെ സെമി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.എസ്.എന്‍.എ അറിയിച്ചു. സൈനിക കോടതിയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും ശിക്ഷിച്ചതും. ചാരവൃത്തിയില്‍ ഏര്‍പ്പെട്ടതിന് ശിക്ഷിക്കപ്പെട്ട സാവറിന്റെ മുന്‍ ഭാര്യ 15 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്.
ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കരാജ് നഗരത്തിലെ രാജായി ഷാര്‍ ജയിലില്‍ വെച്ചാണ് വധശിക്ഷ നടപ്പിലാക്കിയത്. എന്നാല്‍ സാവറിനെ എന്നാണ് അറസ്റ്റുചെയ്തതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, പ്രതിരോധ മന്ത്രാലയവുമായുള്ള കരാര്‍ ഒമ്പത് വര്‍ഷം മുമ്പ് അവസാനിപ്പിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇയാള്‍ ചാരനാണെന്ന് പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യാന്വേഷണ വിഭാഗമാണ് തിരിച്ചറിഞ്ഞത്.
പണത്തിനു പകരമായി സി.ഐ.എയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതായിഅന്വേഷണത്തിനിടെ അയാള്‍ സമ്മതിച്ചതായും, വീട്ടില്‍നിന്നും അതിനായി ഉപയോഗിച്ച രേഖകളും ഉപകരണങ്ങളും കണ്ടെടുത്തതായും വാര്‍ത്താ ഏജന്‍സി പറയുന്നു. കൊലപാതകം, ബലാത്സംഗം, സായുധ കൊള്ള, ഗുരുതരമായ മയക്കുമരുന്ന് തുടങ്ങിയ കേസുകള്‍ക്കും സൈനിക ചാരവൃത്തിക്കുമാണ് ഇറാന്‍ വധശിക്ഷ നല്‍കുന്നത്. അതിനെതിരെ വര്‍ഷങ്ങളായി അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ നേരിടുന്നുമുണ്ട്. ടെഹ്റാനും വാഷിങ്ങ്ടണും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂക്ഷമായിരിക്കെ, സി.ഐ.എയുമായി ബന്ധമുള്ള ഒരു പുതിയ യു.എസ് ചാര ശൃംഖല പൊളിച്ചുനീക്കിയതായി ഇറാന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അവകാശപ്പെട്ടിരുന്നു.