മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ശാരീരിക അവശതകളുള്ള മധ്യവയസ്‌കനെ അപമാനിക്കാന്‍ ശ്രമം

മെട്രോയില്‍ കിടന്നതിന്റെ പേരില്‍ ശാരീരിക അവശതകളുള്ള മധ്യവയസ്‌കനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിസേബിലിറ്റി കമ്മീഷണര്‍ ഡോക്ടര്‍ ജി ഹരികുമാര്‍ സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കി.

അങ്കമാലി കിടങ്ങൂര്‍ സ്വദേശിയായ എല്‍ദോയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇദ്ദേഹത്തിന് സംസാര ശേഷിയും കേള്‍വി ശേഷിയുമില്ല. മെട്രോയില്‍ കിടന്നുറങ്ങിയ എല്‍ദോയുടെ ചിത്രം ‘കൊച്ചി മെട്രോയിലെ പാമ്പ്’ എന്ന തലക്കെട്ടോടെ പ്രചരിച്ചിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന അനുജനെ കണ്ട് മടങ്ങുന്നതിനിടെ മെട്രോയില്‍ കയറിയപ്പോള്‍ അല്‍പ സമയം എല്‍ദോ ഉറങ്ങിയിരുന്നു. ഇത് പകര്‍ത്തിയാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. സംഭവം വാര്‍ത്തയായതോടെയാണ് ഡിസേബിലിറ്റി കമ്മീഷണര്‍ വിഷയത്തില്‍ ഇടപെട്ടത്.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് എല്‍ദോ. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് എല്‍ദോ മെട്രോയില്‍ യാത്ര ചെയ്തത്. മകന്റെ ആഗ്രഹ പ്രകാരമായിരുന്നു എല്‍ദോ മെട്രോയില്‍ കയറിയത്.

അതിനിടെ സംഭവത്തില്‍ വിമര്‍ശനവുമായി നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തി. ഒരാളുടെ യഥാര്‍ഥ അവസ്ഥയോ ശാരീരിക മാനസിക അവസ്ഥയോ അറിയാതെ മുന്‍വിധികളോടെയും മുന്‍ധാരണകളോടെയും അഭിപ്രായങ്ങള്‍ എന്ന പേരില്‍ അനാവശ്യങ്ങള്‍ എഴുതി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂയ്യെ കുഞ്ചാക്കോ രംഗത്തെത്തിയിരിക്കുന്നത്.

 

ഡികെ

Share this news

Leave a Reply

%d bloggers like this: