ന്യൂഡല്‍ഹി: മുത്തലാഖ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ പാസാക്കി. പാര്‍ലമെന്റില്‍ നിയമം പാസാക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
കഴിഞ്ഞ വര്‍ഷം ലോക്‌സഭ പാസാക്കിയ മുസ്‌ലിം വനിതാവകാശ സംരക്ഷണ നിയമ ബില്ലിെന്റ അതേ വ്യവസ്ഥകളാണ് ഓര്‍ഡിനന്‍സിലുമുള്ളത്. മൂന്ന് തലാഖും ഒരുമിച്ച് ചൊല്ലി വിവാഹബനഡം വേര്‍പ്പെടുത്തുന്ന മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നും മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ബില്ലില്‍ പറയുന്നു. ബില്ലിനെതിരെ ശക്മായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്ന് രാജ്യസഭയില്‍ പാസാക്കാന്‍ സാധിച്ചിരുന്നില്ല. നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളുടെ അഭിപ്രായവും ആരാഞ്ഞിരുന്നു. മിക്ക സംസ്ഥാന സര്‍ക്കാറുകളും ബില്ലിനെ അനുകൂലിച്ചു.
മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷന് മൂന്നു വര്‍ഷം ജയില്‍ ശിക്ഷ നല്‍കണമെന്നാണു ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. വാക്കുകള്‍ വഴിയോ ടെലിഫോണ്‍ കോള്‍ വഴിയോ എഴുത്തിലോ ഇലക്ട്രോണിക് മാധ്യമങ്ങളായ വാട്‌സാപ് എസ്എംഎസ് വഴിയോ തലാഖ് ചൊല്ലിയാലും അതു നിയമവിധേയമല്ലെന്നും ബില്ലില്‍ പറയുന്നു. മുത്തലാഖ് ചൊല്ലുന്നത് മൂന്നുവര്‍ഷംവരെ ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വിവാഹബന്ധം വേര്‍പെടുത്തപ്പെട്ട ഭാര്യക്ക്, തനിക്കും പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്കും ജീവനാംശം തേടി മജിസ്‌ട്രേറ്റിനെ സമീപിക്കാം. കുട്ടികളെ തനിക്കൊപ്പം വിടണമെന്നും ആവശ്യപ്പെടാം.
ബില്‍ ലോക്സഭ നേരത്തെ പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പാസാക്കാനായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായെത്തിയത്. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയായിരുന്നു ബില്‍ പാസാക്കിയത്.
എ എം