മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തി ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന ‘വാൻഗിരി തട്ടിപ്പ്’ അയര്‍ലണ്ടില്‍ വീണ്ടും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഈ തട്ടിപ്പില്‍ മിസ്ഡ് കോള്‍ തന്ന് തിരിച്ചുവിളിപ്പിച്ച് പണം തട്ടുന്ന ഏര്‍പ്പാടാണ്. അജ്ഞാത ഫോണ്‍ നമ്പരുകളില്‍ നിന്നുവരുന്ന മിസ്‌കോള്‍ ആണ് ഉപഭോക്താക്കളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നത്.
ഒന്നോ രണ്ടോ റിങ്ങുകളില്‍ ഫോണ്‍ കോള്‍ കട്ടാകുമ്പോള്‍ പലരും തിരിച്ചുവിളിക്കുക പതിവാണ്. തിരിച്ചു വിളിച്ചാല്‍ സെക്കന്റുകള്‍ക്കകം മൊബൈല്‍ഫോണിലെ ബാലന്‍സ് നഷ്ടപ്പെടും. കൂടാതെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഒരാള്‍ക്കല്ല, ഒരേസമയം പതിനായിരക്കണക്കിനു പേര്‍ക്ക് ഇത്തരത്തില്‍ മിസ്ഡ് കോള്‍ പോകും. അവരില്‍ 1000 പേരെങ്കിലും തിരിച്ചുവിളിക്കുമെന്നതും ഉറപ്പ്. തിരിച്ചുവിളിക്കുമ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുക. സൊമാലിയയിൽ നിന്ന് ൦൦൨൫൨ ൽ തുടങ്ങുന്ന നമ്പറുകളിൽ നിന്നാണ് അയർലണ്ടിലെ നിരവധി പേർക്ക് ഇത്തരം ഫോൺ കോളുകൾ വരുന്നത്.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ടെലികോം സേവനദാതാക്കള്‍ തട്ടിപ്പുകമ്പനികളുമായി ചേര്‍ന്ന് ‘വാന്‍ഗിരി’ക്ക് വലവിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. തട്ടിപ്പുമായി ഫോണിലേക്ക് വരുന്ന നമ്പറുകള്‍ പരിശോധിച്ചാല്‍ അവയിലും ഏറെയും ആഫ്രിക്കയില്‍ നിന്നാണ്. എന്നാല്‍ ആഫ്രിക്കയെ മാത്രം കുറ്റം പറയാനാകില്ല. എവിടെ നിന്നാണ് കോള്‍ വരുന്നതെന്ന് അറിയാനാകാത്ത വിധം നമ്പര്‍ ‘മാസ്‌ക്’ ചെയ്യാനുള്ള സംവിധാനവും നിലവിലുണ്ട്. സൈബര്‍ സെല്ലിനും തിരിച്ചടിയാകുന്നത് ഇതാണ്.
മിസ്ഡ് കോളുകളിൽ തിരിച്ചുവിളിക്കുകയേ അരുത്., കോള്‍ വന്ന നമ്പര്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തു നോക്കുക. മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ നിന്നാണെങ്കില്‍ സംശയിക്കാവുന്നതാണ്. ട്രൂകോളര്‍ പോലുള്ള ആപ്പുകള്‍ ഇത്തരം ‘സ്പാം’ കോളുകള്‍ ഐഡന്റിഫൈ ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യാനും ഒരു പരിധി വരെ സഹായിക്കും., തുടർച്ചയായി മിസ്ഡ് കോളുകള്‍ വരികയാണെങ്കില്‍ നിങ്ങളുടെ ടെലികോം സേവനദാതാവിന് ആ നമ്പറുകള്‍ കൈമാറുക. തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞാല്‍ ആ നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്ത് മുന്‍കരുതലെടുക്കുക. അവ ബ്ലോക്ക് ചെയ്യാനും കോള്‍ സെറ്റിങ്‌സില്‍ ഓപ്ഷനുണ്ട്. ഫോണിലൂടെ ആർക്കും നിങ്ങളുടെ ബാങ്ക് വിവരങ്ങൾ/PPS നമ്പർ/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ/പേര് മേൽവിലാസം/പാസ്പോര്ട്ട് നമ്പർ തുടങ്ങിയവ കൈമാറാതിരിക്കുക.
എ എം