മഴയുടെ ശക്തികുറയുന്നു; സംസ്ഥാനത്തെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു; രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം;

85:30സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നാട്ടില്‍ തിരിച്ചെത്തിയാല്‍ പ്രത്യേകം സ്വീകരണം നല്‍കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാട് പറ്റിയ ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ബോട്ടുകള്‍ കൊണ്ടു വന്ന സ്ഥലത്തേക്ക് തിരിച്ചെത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി ചിലവായ ഇന്ധനവും ഒരു ദിവസത്തിന് 3000 രൂപ വീതം ബോട്ടുകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനിടെ കേടുപാട് പറ്റിയ ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ബോട്ടുകള്‍ കൊണ്ടു വന്ന സ്ഥലത്തേക്ക് തിരിച്ചെത്തിക്കാനുള്ള ചിലവ് സര്‍ക്കാര്‍ വഹിക്കും. രക്ഷാപ്രവര്‍ത്തനത്തിനായി ചിലവായ ഇന്ധനവും ഒരു ദിവസത്തിന് 3000 രൂപ വീതം ബോട്ടുകള്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളം രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനഘട്ടത്തിലാണ് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ 3734 ക്യാംപുകളിലായി 846680 പേരുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

85:27 വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി സര്‍ക്കാര്‍. ഇത്തരം സംഭാവനകള്‍ മറ്റു സംഘടനകള്‍ വഴി എത്തിക്കാനാണ് നിര്‍ദേശം. രാജ്യത്തിനു പുറത്തുനിന്നും പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാറിന് അത് സ്വീകരിക്കാനാവില്ല. അത്തരം സംഭാവനകള്‍ വിവിധ സംഘടനകള്‍ വഴി എത്തിക്കാം.’ എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. യു.എ.ഇ അടക്കമുള്ള വിദേശരാജ്യങ്ങള്‍ ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തുവന്നിരുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മറ്റുതരത്തിലുള്ള സഹായങ്ങളും പ്രവഹിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

05:39 ക്യാമ്പുകളില്‍ നിന്ന് വീട്ടിലേയ്ക്കു മടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

1-ഒറ്റയ്ക്ക് പോകരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികം പേരോ ഒന്നിച്ചു പോകുക.
2-ആദ്യമായി വീട്ടിലേയ്ക്കു തിരിച്ചു പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്.
3-ഒരു കാരണവശാലും രാത്രിയില്‍ പോകരുത്. വീടിനകത്തു പാമ്പ് മുതല്‍ ഗ്യാസ് ലീക്ക് വരെ ഉണ്ടാകാം.
4-വഴിയിലും വീടിനകത്തും ഒരടിക്കുമേല്‍ ചെളി ഉണ്ടാകാം.
5-ഗേറ്റ് ശക്തമായി തള്ളി തുറക്കരുത്.
6-റോഡിലോ, മുറ്റത്തോ തെന്നി വീഴാതെ നോക്കുക. സുരക്ഷയ്ക്ക് മാക്സ് ധരിക്കുക, അല്ലെങ്കില്‍ മുഖം മൂടിക്കെട്ടുക.
7-വീടിന് പരിസരത്ത് മൃഗങ്ങളുടെയോ മനുഷ്യരുടെയോ മൃതദേഹം ഉണ്ടെങ്കില്‍ കൈകൊണ്ട് തൊടരുത്. മനുഷ്യദേഹം ഉണ്ടെങ്കില്‍ പോലീസില്‍ അറിയിക്കണം.
8 വീടിനകത്തു കയറുംമുന്‍പ് വീടിന്റെ ചുവരും മേല്‍ക്കൂരയും അടിത്തറയും ശക്തമാണോ എന്ന് പരിശോധിക്കുക.
9 ജനല്‍ തുറക്കാന്‍ കഴിയുമെങ്കില്‍ അവ തുറന്ന് പരിശോധിച്ചശേഷം മാത്രം അകത്തു കടക്കുക. 10 വീടിനകത്തും പുറത്തും ഇഴജന്ദുക്കളെ പ്രതീക്ഷിക്കാം.
11 വീടിനകത്തു പ്രവേശിക്കും മുന്‍പ് എലെക്ട്രിക്കല്‍ മെയിന്‍ സ്വിച് ഓഫ് ചെയ്യുക. പൈപ്പ് ലൈന്‍ വഴിയാണ് ഗ്യാസ് സപ്ലൈ എങ്കില്‍ സിലിണ്ടര്‍ വെളിയില്‍ ആണെങ്കില്‍ ഓഫ് ചെയ്യണം.
12 വീടിന്റെ വാതില്‍ തുറക്കുമ്പോള്‍ ബലക്ഷയമുള്ള വീടാണ് എങ്കില്‍ ഭിത്തിയോ മേല്‍ക്കൂരയോ വീഴാന്‍ സാധ്യത ഏറെയാണ്. സൂക്ഷിക്കുക.
13 വീട് തുറക്കുമ്പോള്‍ ഫാനിനു മുകളിലും മറ്റും താങ്ങി നില്‍ക്കുന്ന സാധനങ്ങള്‍ തലയില്‍വീഴാതെ നോക്കുക.
14 ഒരു കാരണവശാലും ഗ്യാസ് സിലിണ്ടെര്‍ പരിശോധിക്കാതെ ലൈറ്റര്‍, മെഴുതിരി തുടങ്ങിയവ കത്തിക്കരുത്.
15 വീടിനകത്തുള്ള എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങളും ഊരിയിടുക.

03:35 രക്ഷാ ദൗത്യം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കുറെ ആളുകള്‍ ഇപ്പോഴുമുണ്ടെന്നും ഇവരെ രക്ഷിക്കുവാനും, ഭക്ഷണം നല്‍കുവാനും ശ്രമം നടന്നു വരികയാണ്. സംസ്ഥാനമൊട്ടാകെ 5645 ക്യാമ്പുകളിലായി 724 649 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ജീവന്‍ രക്ഷാ ദൗത്യത്തിനു തന്നെയാണ് പ്രഥമ പരിഗണന. ക്യാമ്പുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പ്രാദേശിക സഹകരണം കൂടി ഉറപ്പാക്കിയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് കുടിവെള്ളം, ഭക്ഷണം, വൈദ്യുതി എന്നിവ ഉറപ്പാക്കും. മലിനമായ കുടിവെള്ള സ്രോതസുകള്‍ ശുദ്ധീകരിക്കും. ക്യാമ്പുകളില്‍ വനിതാ പോലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. ഇതിനായി ഓരോ ജില്ലയിലും ഉദ്യാഗസ്ഥരെ ചുമതലപ്പെടുത്തും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, പാഠപുസ്തകം എന്നിവ സൗജന്യമായി നല്‍കും. രക്ഷാദൗത്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടുകളുടെ ഇന്ധനച്ചെലവിന് പുറമെ പ്രതിദിനം 3000 രൂപയും നല്‍കും. രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.

01.45 സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാകുന്നു. എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. പ്രളയബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പ്രളയക്കെടുതിയില്‍ ഇന്ന് നാല് പേര്‍കൂടി മരിച്ചതോടെ ആകെ മരണം 361 ആയി. വെള്ളം കയറിയ സ്ഥലങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ഇനിയും ഒറ്റപ്പെട്ട് കഴിയുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണ്.

ചെങ്ങന്നൂര്‍, തിരുവല്ല, പറവൂര്‍ മേഖലകളില്‍ ഇപ്പോഴും നിരവധിപേര്‍ ഒറ്റപ്പെട്ട് കഴിയുന്നുണ്ട്. പലരും പക്ഷേ വീട് വിട്ട് വരാന്‍ തയ്യാറാകുന്നില്ല. പാണ്ടനാട് മേഖലയില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. പാണ്ടനാട് ഇന്നലെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയി കാണാതായ ആറ് പേര്‍ക്ക വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. വെള്ളമിറങ്ങിയതോടെ വലിയ ബോട്ടുകളിലുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. കൂടുതല്‍ ചെറുവള്ളങ്ങളാണ് ഈ മേഖലയില്‍ ഇനി രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യം. സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

കൂടുതല്‍ വസ്ത്രവും മരുന്നുകളും ക്യാമ്പുകളില്‍ ആവശ്യമാണ്. നീരൊഴുക്ക് കുറഞ്ഞതോടെ മിക്ക അണക്കെട്ടുകളിലേയും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് നേരിയ നിലയില്‍ കൂടിയെങ്കിലും ഇടുക്കിയിലെ രണ്ട് ഷട്ടറുകള്‍ അടച്ചു. റോഡ് , ട്രെയിന്‍ ഗതാഗതവും ഭാഗീകമായി പുനരാരംഭിച്ചു.

കഴിഞ്ഞ 5 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിക്കിടക്കുന്ന നിരവധി പേര്‍ പറവൂര്‍ മേഖലയിലുണ്ട്. ഇവരെ രക്ഷപെടുത്തി കരക്ക് എത്തിക്കാനുള്ള ശ്രമം ഈ മേഖലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. നാവിക സേനയുടേയും കരസേനയുടേയും ദുരന്ത നിവാരണ സേനയുടേയും തീര സംരക്ഷണ സേനയുടേയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കുത്തിയതോട് ക്യാമ്പില്‍ കുടുങ്ങിക്കിടന്ന 800 ലധികം ആളുകളെ കരക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവിടെ പെരിയാറില്‍ ജല നിരപ്പ് കുറഞ്ഞത് ആശ്വാസമായി. ചെറുതോണിയില്‍ നിന്നും ഒഴുക്കി വിടുന്ന വെള്ളത്തിന്റെ തോത് കുറച്ചു. വെള്ളം കയറിയ മേഖലകളില്‍ പലിയടത്തും വെള്ളം ഇറങ്ങിത്തുടങ്ങി

170 ലധികം ക്യാമ്പുകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം ആളുകള്‍ ക്യാമ്പുകളിലുണ്ട്. ചില ക്യാമ്പുകളില്‍ ഭക്ഷണം തികയുന്നില്ല. അടിയന്തിര വൈദ്യ സഹായം പലയിടത്തും ആളുകള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. മരുന്നുകളുടെ ക്ഷാമവുമുണ്ട്. എല്ലാ മെഡിക്കല്‍ ഷോപ്പുകളും അടിയന്തിരമായി തുറന്നു പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. കടകളില്‍ അമിത വില ഈടാക്കിയാലോ സാധനങ്ങള്‍ പൂഴ്ത്തിവെച്ചാലോ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കാലടി പെരുമ്പാവൂര്‍, ആലുവ ആങ്കമാലി മേഖലകളില്‍ വെള്ളം ഏറെക്കുറെ ഇറങ്ങി. വീടകളിലും സ്ഥാപനങ്ങളിലും ചെളിയടിഞ്ഞു കിടക്കുകയാണ്. വെള്ളം ഇറങ്ങിയതോടെ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. പെരുമ്പാവൂര്‍ കാലടി മേഖലകളില്‍ എംസി റോഡ് പൂര്‍ണ്ണമായും തകര്‍ന്ന അവസ്ഥയിലാണ്. എങ്കിലും വാഹനങ്ങള്‍ ഓടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: