നാലുവര്‍ഷം മുമ്പ് യുക്രൈനു മുകളിലൂടെ പറന്ന മലേഷ്യ എയര്‍ലൈന്‍സ് വിമാനം മിസൈല്‍ ഉപയോഗിച്ച് തകര്‍ന്നതിനു പിന്നില്‍ റഷ്യയാണെന്ന് വ്യക്തമാക്കി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. 2014 ജൂലൈ 17നാണു 298 യാത്രക്കാരുമായി ആംസ്റ്റര്‍ഡാമില്‍ നിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു പറന്ന എംഎച്ച് 17 വിമാനം വിമാനം തകര്‍ക്കപ്പെട്ടതിനുപിന്നില്‍ റഷ്യന്‍ സൈന്യത്തിന്റെ മിസൈലാണെന്ന് രാജ്യാന്തര പ്രോസിക്യൂട്ടര്‍മാരുടെ സംഘം കണ്ടെടത്തിയത്.
റഷ്യയുടെ ബക് മിസൈല്‍ ആണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നു നേരത്തേ ഓസ്ട്രേലിയ, ബെല്‍ജിയം, മലേഷ്യ, നെതര്‍ലന്‍ഡ്സ്, യുക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രോസിക്യൂട്ടര്‍മാരുടെ സംയുക്ത അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇതെവിടെ നിന്നാണു വിക്ഷേപിച്ചത് എന്നതുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങളാണ് ഇതാദ്യമായി ലോകത്തിനു മുന്നിലെത്തിയിരിക്കുന്നത്. റഷ്യയുടെ 53-ാം ആന്റിഎയര്‍ക്രാഫ്റ്റ് ബ്രിഗേഡില്‍ നിന്നാണു മിസൈല്‍ വിക്ഷേപിച്ചതെന്നാണു വിവരം. വിമാനത്തിലെ ഭൂരിപക്ഷം പേരും ഡച്ച് യാത്രികരായിരുന്നു. ഈ സാഹചര്യത്തിലാണു ഡച്ച് പൊലീസ് രാജ്യാന്തര വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക ക്രൈം സ്‌ക്വാഡിനെ നിയോഗിച്ചത്.
ബക് ടെലാര്‍ മിസൈലാണു വിമാനത്തിനു നേരെ പ്രയോഗിച്ചത്. ഈ മിസൈല്‍ വിക്ഷേപിക്കുന്നതിനു വേണ്ടി ഉപയോഗിച്ച എല്ലാ വാഹനങ്ങളും റഷ്യന്‍ സേനയുടെ ഭാഗമായിട്ടുള്ളവയാണ്. മിസൈല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിനു പിന്നിലുള്ളവരുടെ വിവരങ്ങള്‍ അറിയാമെങ്കില്‍ നല്‍കണമെന്നും പൊതുജനങ്ങളോട് അന്വേഷണ സംഘം അഭ്യര്‍ഥിച്ചു.
ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച നൂറോളം പേരുടെ വിവരങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഇതില്‍ കൃത്യമായ പങ്കാളിത്തമുള്ള പേരുകളിലേക്കു കുറ്റവാളികളുടെ പട്ടിക ചുരുക്കിയിട്ടുണ്ടെന്നാണു പുതിയ വിവരം. അതേസമയം, വിമാനം വെടിവച്ചിട്ടവരെ വിചാരണചെയ്യാന്‍ രാജ്യാന്തര ട്രൈബ്യൂണല്‍ രൂപീകരിക്കാന്‍ യുഎന്‍ രക്ഷാസമിതിയില്‍ നടത്തിയ നീക്കം റഷ്യ വീറ്റോ ചെയ്തതിനാല്‍ പ്രോസിക്യൂഷന്‍ സംഘത്തിന്റെ കണ്ടെത്തല്‍ അപ്രസക്തമാവുമെന്നാണു വിദഗ്ധരുടെ പക്ഷം.
പതിവുപോലെ റഷ്യ ഈ വാദത്തെ തള്ളിക്കളഞ്ഞു. യുക്രെയ്ന്‍ സൈന്യമാണ് ഉത്തരവാദികളെന്നാണ് റഷ്യയുടെ നിലപാട്.
ഡികെ