കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിന്റെ കാരണങ്ങള്‍ എത്തിനില്‍ക്കുന്നത് ഈ പ്രദേശങ്ങളിലെ ചില ഭാഗങ്ങളില്‍ ഉണ്ടായിരുന്ന ക്വാറികളിലേക്ക് തന്നെയാണ്. കഴിഞ്ഞ ദിവസം ദുരന്തങ്ങള്‍ ഉണ്ടായ പുത്തുമലയും, കവള പാറയും ഗാഡ്ഗില്‍ കമ്മിറ്റിയുടെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന് ശേഷം സര്‍ക്കാര്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച് 1961-നും 2009-നുമിടയില്‍ കേരളത്തിലെ മലയോര മേഖലകളിലുണ്ടായ പ്രധാന ഉരുള്‍പൊട്ടലുകള്‍ 65 എണ്ണം മാത്രമാണ്.
എന്നാല്‍ ഇതേമേഖലയില്‍ കഴിഞ്ഞ ഒരുവര്‍ഷം മാത്രം സംഭവിച്ചത് ചെറുതും വലുതുമായി 500 ഉരുള്‍പൊട്ടലുകളാണ്. ഇക്കുറി കവളപ്പാറയില്‍ മാത്രം 50 മരണങ്ങള്‍ ഉണ്ടായി. പുത്തുമലയില്‍ പത്തുപേര്‍ മരണപെട്ടു. നിലമ്പൂര്‍ മേഖലയില്‍ മാത്രം കഴിഞ്ഞ ഒരാഴ്ചയില്‍ നൂറ് ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്തുകൊണ്ട് സമീപ കാലങ്ങളില്‍ ഇത്രയും കൂടുതല്‍ ദുരന്തങ്ങള്‍ ഉണ്ടായി എന്ന അന്വേഷണം എത്തിനില്‍ക്കുന്നത് പരിസ്ഥിതിയിക്ക് അനുയോജ്യയമല്ലാത്ത എന്തൊക്കയോ ഈ പ്രദേശങ്ങളിലോ തൊട്ടടുത്തൊ നടക്കുന്നു എന്നാണ്.
എവിടെയെല്ലാം ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടായോ അവിടെയെല്ലാം കരിങ്കല്‍ ക്വാറികള്‍ ഉണ്ടായിരുന്നു എന്നാണ് ഈ വിഷയത്തില്‍ പഠനം നടത്തിയ വന ഗവേഷണ കേന്ദ്രം കണ്ടെത്തിയത്. കേരളത്തിലെ 50 താലൂക്കുകള്‍ പ്രതിവര്‍ഷമുള്ള, വലിയ തോതിലുള്ള ഉരുള്‍പൊട്ടലുകള്‍ക്കു സാധ്യതയുള്ളവയാണ്. കേരളത്തിലെ ഓരോ പഞ്ചായത്തിലും ശരാശരി 6 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പികുന്നത്.
75 താലൂക്കുകള്‍ വെള്ളപ്പൊക്കത്തിനും 29 എണ്ണം വലിയ തോതിലുള്ള കടലാക്രമണങ്ങളും നേരിടുന്നു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടിലും കേരളത്തിന്റെ പരിസ്ഥിതി ലോല പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിയില്ല എന്നതും വിചിത്രമാണ്. പശ്ചിമഘട്ടത്തതില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ പ്രവര്‍ത്തനവും വിലയിരുത്തപ്പെട്ടില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ കേരളത്തില്‍ എല്ലാ വര്‍ഷവും ദുരന്തങ്ങള്‍ വന്നുകൊണ്ടേയിരിക്കും എന്നാണ് വിദഗ്ദ്ദരുടെ മുന്നറിയിപ്പ്.