ഭൂമി കൈയേറ്റം: ഒടുവില്‍ രാജി സന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

 

ഭൂമി കൈയേറ്റ വിഷയത്തില്‍ ആരോപണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ രാജി സന്നദ്ധത അറിയിച്ച് മന്ത്രി തോമസ് ചാണ്ടി. മന്ത്രിസഭാ യോഗത്തിലാണ് തോമസ് ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും അനുകൂല വിധി ഉണ്ടായാല്‍ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള നിബന്ധനയാണ് തോമസ് ചാണ്ടി മുന്നോട്ട് വെച്ചിരിക്കുന്നത്. മറ്റ് പോംവഴികളൊന്നും ഇല്ലെന്ന് ഉത്തമബോധ്യമായതോടെയാണ് തോമസ് ചാണ്ടി ഉപാധികളോടെ രാജിസന്നദ്ധത അറിയിച്ചത്.

ഏറെ നാള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടിയിട്ടുണ്ടെന്നും സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായാല്‍ മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുന്നണി ഒന്നടങ്കം രാജി ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നതോടെ പിടിച്ചുനില്‍ക്കാനാകാതെ വഴങ്ങുകയായിരുന്നു ചാണ്ടി.

രാജി അനിവാര്യമാണെന്ന് ഇന്ന് രാവിലെ തോമസ് ചാണ്ടിയുമായി നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തത്കാലം മന്ത്രിസഭയില്‍ നിന്ന് മാറിനില്‍ക്കാമെന്ന് തോമസ് ചാണ്ടി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായ അതിരൂക്ഷമായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി രാജിയുടെ അനിവാര്യത തോമസ് ചാണ്ടിയെ ധരിപ്പിച്ചത്.

തോമസ് ചാണ്ടിയുടെ രാജിയെ ചൊല്ലി ഇന്ന് രാവിലെ എല്‍ഡിഎഫില്‍ വലിയ പൊട്ടിത്തെറി തന്നെ ഉണ്ടായിരുന്നു. തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ആരോപണവിധേയനായ തോമസ് ചാണ്ടി പങ്കെടുക്കുന്ന മന്ത്രിസഭാ യോഗത്തില്‍ തങ്ങള്‍ പങ്കെടുക്കുന്നില്ലെന്ന നിലപാടായിരുന്നു സിപിഐയുടെ അഞ്ച് മന്ത്രിമാരും കൈക്കൊണ്ടത്.

രാവിലെ മുഖ്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ ഹൈക്കോടതി വിധിയുടെ പകര്‍പ്പ് പരിശോധിക്കാനുള്ള സാവകാശം തനിക്ക് നല്‍കണമെന്നും അതിന് ശേഷം തീരുമാനം അറിയിക്കാമെന്നുമായിരുന്നു തോമസ് ചാണ്ടി പറഞ്ഞത്. ചര്‍ച്ചയില്‍ പങ്കെടുത്ത എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരനും ഇതേ ആവശ്യം ഉന്നയിച്ചു. ഇത് മുഖ്യമന്ത്രി അംഗീകരിച്ചു. അതേസമയം, രാജിയുടെ അനിവാര്യത മുഖ്യമന്ത്രി ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് നിലപാട് വ്യക്തമാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് തള്ളിയാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ യോഗത്തില്‍ പങ്കെടുപ്പിച്ചത്.

രാജിവെക്കില്ലെന്ന തോമസ് ചാണ്ടിയുടെയും എന്‍സിപിയുടെയും നിലപാട് ഇടതുമുന്നണിയില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. രണ്ടാമത്തെ വലിയ ഘടകകക്ഷിയായ സിപിഐ തുടക്കം മുതല്‍ രാജി എന്ന ആവശ്യം ഉയര്‍ത്തി. 12 ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലെ പൊതുവികാരവും അതായിരുന്നു. എന്നാല്‍ എന്‍സിപി വഴങ്ങാതെ വന്നതോടെ തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. അതിനിടെ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയത് തോമസ് ചാണ്ടിക്കും എന്‍സിപിക്കും നിര്‍ണായകമായി. അതുവരെ ചാണ്ടിയെ പൂര്‍ണമായും സംരക്ഷിച്ച് നിന്നിരുന്ന മുഖ്യമന്ത്രിക്ക് പോലും കൈവിടേണ്ടി വന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: