ഭിന്നലിംഗക്കാര്‍ക്ക് തൊഴില്‍ നല്‍കിയ കൊച്ചി മെട്രോയെ അഭിനന്ദിച്ച് ഗാര്‍ഡിയന്‍ പത്രം അടക്കമുള്ള ആഗോളമാധ്യമങ്ങള്‍

ലോകത്തിന് മുന്നില്‍ തല ഉയര്‍ത്തി കേരളവും കൊച്ചി മെട്രോയും. മെട്രോയില്‍ ആദ്യമായി നിയമനം ലഭിച്ചത് ഭിന്നലിംഗക്കാര്‍ക്കാണ് എന്നതിനെ ഗാര്‍ഡിയന്‍ ഉള്‍പ്പെടെയുള്ള ആഗോള മാധ്യമങ്ങള്‍ അഭിനന്ദിക്കുന്നു. രാജ്യത്ത് ആദ്യമായി ഭിന്നലംഗക്കാര്‍ക്കായി നയം പ്രഖ്യാപിച്ച സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം തന്നെയാണ് മെട്രോയില്‍ തൊഴില്‍ നല്‍കിയ നേട്ടവും കേരളം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും വേഗം പണി പൂര്‍ത്തിയാകുന്ന മെട്രോയാണ് കൊച്ചിയിലേത്. സാങ്കേതിക വിദ്യയിലും മികവിലും ഇന്ത്യയില്‍ ഒന്നാമതുമാകും. ഇവയ്ക്കൊപ്പം ലോകം ഇപ്പോള്‍ കേരളത്തിലെ ഈ കൊച്ചുനഗരത്തിനായി കൈയ്യടിക്കുകയാണ്. ഇന്ത്യയിലെ ഈ ട്രെയിന്‍ നെറ്റ്വര്‍ക്ക് ഭിന്നലിഗക്കാരെ നിയമിച്ച് ചരിത്രം സൃഷ്ടിച്ചുവെന്നാണ് ഗാര്‍ഡിയന്റെ തലക്കെട്ട്.

കേരളത്തിലെ ട്രാന്‍സ്ജെന്റര്‍ വിഭാഗത്തിലെ ആളുകള്‍ക്കാണ് തൊഴില്‍ നല്‍കിയിരിക്കുന്നതെന്നും, ഇത്തരക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണിതെന്നും ഗാര്‍ഡിയന്‍ പ്രഖ്യാപിക്കുന്നു. ഗ്ലോബല്‍ ഡവലപ്‌മെന്റിലെ വനിതാവകാശങ്ങളും ലിംഗസമത്വവും എന്ന വിഭാഗത്തിലാണ് ഈ വാര്‍ത്ത ഇടംപിടിച്ചിരിക്കുന്നത്. മൂന്നാംലിംഗ പദവി 2014ല്‍ സുപ്രീംകോടതി വിധിയനുസരിച്ച് ലഭ്യമായെങ്കിലും ഭിന്നലിംഗക്കാര്‍ കടുത്ത വിവേചനമാണ് നേരിടുന്നതെന്നും ഗാര്‍ഡിയന്‍ പറയുന്നു. ആ സാഹചര്യത്തിലുള്ള ഈ നിയമനം പുതു ചരിത്രമാണ് ലഭിക്കുന്നതെന്നും ഗാര്‍ഡിയന്‍ കുറിക്കുന്നു.

”ഇന്ത്യയിലെ ട്രെയിനുകളില്‍ പൊതുവെ ഭിക്ഷയെടുക്കുന്നവരായാണ് ഭിന്നലിംഗക്കാരെ കാണാറുള്ളത്. എന്നാലിതാ, ആദ്യമായി ഇതാ അവര്‍ക്ക് ശരിയായ ഒരു ജോലി ലഭിക്കുന്നു ഈ മാസം. ദക്ഷിണേന്ത്യന്‍ നഗരമായ കൊച്ചിയിലെ യാത്രക്കാര്‍ക്ക് സേവനമൊരുക്കാനും ടിക്കറ്റ് നല്‍കാനുമാണ് ഇവരുടെ ജോലി” ഇങ്ങനെയാണ് മുംബൈയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ വാര്‍ത്ത ആരംഭിക്കുന്നത് തന്നെ. ഭിന്നലിംഗക്കാരെ സമൂഹത്തിനൊപ്പം നിര്‍ത്തുന്നതിനായാണ് 23 പേര്‍ക്ക് ഇത്തരത്തിലുള്ള ജോലി നല്‍കിയതെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം അവസാനത്തോടെ ഇവര്‍ ജോലിയില്‍ കയറുമെന്നും ഗാര്‍ഡിയന്‍ ലോകത്തെ അറിയിക്കുന്നു.

വെറുമൊരു യാത്രാസംവിധാനത്തിനപ്പുറം, സമഗ്രമായ ജീവിത പുരോഗമന പദ്ധതിയാണ് മെട്രോയിലൂടെ ഉദ്ദേശിക്കുന്നതെന്ന് കൊച്ചി മെട്രോയുടെ വക്താവ് രശ്മി സിആര്‍ ഗാര്‍ഡിയനോട് വ്യക്തമാക്കി. ഇന്ത്യയില്‍ ആദ്യമായാണ് ഭിന്നലംഗക്കാര്‍ക്ക് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നതെന്ന് മെട്രോയില്‍ ജോലി നേടിയ വിന്‍സി പറഞ്ഞു. ഇതൊരു വലിയ നേട്ടമാണ്. വലിയ ആശ്വാസമാണിതെന്നും, സഹപ്രവര്‍ത്തകരില്‍ നിന്ന് വലിയ ബഹുമാനം ലഭിക്കുന്നുവെന്നും വിന്‍സി വ്യക്തമാക്കുന്നു. ലോകത്തിലെ പരിഷ്‌കൃത രാജ്യങ്ങളോട് കിടപിടിക്കുന്ന സാമൂഹ്യമുന്നേറ്റത്തിന്റെ മഹാഗാഥകള്‍ സൃഷ്ടിച്ച സംസ്ഥാനമാണ് പുതിയ മാതൃകയ്ക്കും തുടക്കമിട്ടിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പുവരുത്തുന്ന സര്‍ക്കാര്‍ പദ്ധതി ഈ കഴിഞ്ഞദിവസം തന്നെ ലാറ്റിന്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ മഹാ മാതൃകയും ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ ലോകത്തെ അറിയിക്കുന്നത്.
ഇ എം

Share this news

Leave a Reply

%d bloggers like this: