ബ്രെക്‌സിറ്റ് നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കമാകും; ബ്രക്സിറ്റ് ഒരു വര്‍ഷം കൂടി നീട്ടാനുള്ള ശ്രമങ്ങള്‍. നടക്കുന്നതായും റിപ്പോര്‍ട്ട്

ബ്രസല്‍സ്: അയര്‍ലന്റിന്റെയും ബ്രിട്ടന്റെയും രാഷ്ട്രീയ സാമ്പത്തിക ഭാവിയില്‍ നിര്‍ണായകമായ ബ്രക്സിറ്റ് സമ്മിറ്റ് ഇന്ന് തുടങ്ങാനിരിക്കെ എല്ലാ കണ്ണുകളും ബ്രസല്‍സില്‍. യൂറോപ്യന്‍ യൂണിയനുമായി കരാറിലെത്താനുള്ള ബ്രിട്ടന്റെ അവസാന അവസരമാണിത്. ഡീലിലെത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് തെരേസ മെയ് പ്രകടിപ്പിച്ചത്. എങ്കിലും വിട്ടുവീഴ്ച ഉണ്ടാകില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ സൂചന നല്‍കുന്നത്. ബ്രിട്ടന്റെ ഭാഗത്ത് നിന്നും സ്വീകാര്യമായ പദ്ധതികളില്ലാതെ ചര്‍ച്ച മുന്നോട്ട് പോകില്ലെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2019 മാര്‍ച്ചോടെ യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പുറത്തുപോകാനുള്ള നീക്കം നടക്കുകയാണ്. എന്നാല്‍ ബ്രക്സിറ്റ് ഒരു വര്‍ഷം കൂടി വൈകിപ്പിക്കാനുള്ള നീക്കമാണ് യൂറോപ്യന്‍ യൂണിയന്‍ നടത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിലവില്‍ ബ്രക്സിറ്റ് ചര്‍ച്ചയിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനാണ് ബ്രക്സിറ്റ് തീയതി നീട്ടുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇതോടെ അടുത്ത മാര്‍ച്ച് 29 ന് നടക്കേണ്ട കാര്യങ്ങള്‍ ഇനിയും നീളുമെന്നാണ് സൂചന.

ഐറിഷ് അതിര്‍ത്തിക്കുള്ള ബോര്‍ഡര്‍ ‘ ബാക്ക് സ്റ്റോപ്പ്’ നിര്‍ദ്ദേശം മേ സ്വീകരിച്ചാലാണ് ഇത്തരത്തില്‍ ബ്രക്സിറ്റ് ഇനിയും നീളാനുള്ള സാധ്യതയേറുന്നത്. നിലവില്‍ വിവിധ വിഷയങ്ങളുടെ പേരില്‍ വഴിമുട്ടിയിരിക്കുന്ന ബ്രക്സിറ്റ് ചര്‍ച്ച സുഗമമായി മുന്നോട്ട് പോയി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ട്രാന്‍സിഷന്‍ പ്രക്രിയ നീട്ടുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുവെന്നാണ് മൈക്കല്‍ ബാര്‍ണിയര്‍ പറയുന്നത്. നിലവിലുള്ള ടൈം ടേബിള്‍ അനുസരിച്ച് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും 2019 മാര്‍ച്ച് 29 ന് പിരിയാനാണ് ഉദ്ദേശിക്കുന്നത്.

2020 ഡിസംബര്‍ വരെ 21 മാസത്തെ ഇംപ്ലിമെന്റേഷന്‍ പിരിയഡും ഉണ്ടാകും. ഈ കാലത്ത് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരുമായിരിക്കും. എന്നാല്‍ യൂണിയന്റെ ഒരൊറ്റ സ്ഥാപനങ്ങളിലും പ്രതിനിധീകരിക്കപ്പെടാന്‍ ബ്രിട്ടന് ഈ സമയം അവകാശമുണ്ടായിരിക്കില്ല. യൂണിയന്റെ ഏറ്റവും പുതിയ ഈ ഓഫര്‍ സ്വീകരിക്കാന്‍ മേ തയ്യാറായാല്‍ യുകെ 2021 ഡിസംബര്‍ വരെ ബ്രസല്‍സിന് കീഴില്‍ തന്നെ നിലകൊള്ളേണ്ടിവരുമെന്നുറപ്പാണ്.

ഇന്ന് 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള മിനിസ്റ്റര്‍മാരുടെ യോഗത്തിനിടെ ബാര്‍ണിയര്‍ ഇതു സംബന്ധിച്ച പദ്ധതി വിശദീകരിക്കുമെന്നാണ് കരുതുന്നത്. യുകെ യൂണിയന്‍ ട്രേഡ് ഡീലിനായി കൂടുതല്‍ സമയമെടുക്കുന്നതിനുള്ള നിര്‍ദ്ദേശം പിന്തുണക്കാന്‍ മേ തയ്യാറാകുമോ എന്നാണ് സംശയം. യൂറോപ്യന്‍ മുന്നോട്ട് വച്ചിരിക്കുന്ന മറ്റൊരു നിര്‍ദ്ദേശം തെരേസ മേ സ്വീകരിച്ചാല്‍ യുകെ ആകമാനം യൂണിയന്റെ കസ്റ്റംസ് യൂണിയനില്‍ കുറച്ചുകാലം കൂടി തുടരേണ്ടിവരും.

പുതിയ വ്യാപാരക്കരാറിനായി അധികം മാസങ്ങളെടുക്കാനുള്ള ബാര്‍ണിയറുടെ നിര്‍ദേശത്തിന് തെരേസ പച്ചക്കൊടി കാട്ടിയാല്‍ അയര്‍ലണ്ടിന് വേണ്ടി ഒരു ” ടു ടയര്‍” ബാഗക്ക് സ്റ്റോപ്പ് ഡീലിന് ബ്രിട്ടന്‍ സമമതിക്കേണ്ടി വരും. തല്‍ഫലമായി നോര്‍ത്തേണ്‍ അയര്‍ലണ്ടിനും ഐറിഷ് റിപ്പബ്ലിക്കിനും മധ്യേ കസ്റ്റംസ് പരിശോധനയും ബോര്‍ഡര്‍ പരിശോധനയും ഇല്ലാതാക്കാനാവും. ഇതിനെ തുടര്‍ന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് യൂറോപ്യന്‍യൂണിയന്റെ കസ്റ്റംസ് യൂണിയനിലും ഏറെക്കൂറെ ഇതിന്റെ സിംഗിള്‍ മാര്‍ക്കറ്റിലുമാവുകയും ചെയ്യും. എന്നാല്‍ ഈ നിര്‍ദേശം അംഗീകരിച്ചാല്‍ തെരേസ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് സഖ്യ കക്ഷിയായ ഡിയുപി ഭീഷണി മുഴക്കിയിരിക്കുന്നത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: