ഡബ്ലിന്‍ : ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസ മെയ് അവതരിപ്പിച്ച ധവള പത്രത്തില്‍ സോഫ്റ്റ് ബ്രെക്‌സിറ്റ് ഇല്ലെന്ന് മന്ത്രി ലിയോ വരേദ്കര്‍. വിദേശകാര്യ മന്ത്രി സിമോണ്‍ കോവെനി ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകളിലും ബ്രിട്ടന്‍ ഹാര്‍ഡ് ബ്രെക്‌സിറ്റിലേക്ക് നീങ്ങുന്നതായി സൂചന. അയര്‍ലാന്‍ഡിന് കാര്യമായി വെല്ലുവിളി ഉയര്‍ത്തില്ലെന്നു പ്രതീക്ഷിച്ച ബ്രെക്‌സിറ്റിന്റെ ദോഷഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധകമാകുക അയര്‍ലന്‍ഡിന് തന്നെ ആണെന്ന് സിമോണ്‍ കോവെനി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള കസ്റ്റംസ് കരാര്‍ തുടരുമെന്ന മെയ് യുടെ വാഗ്ദാനം ഇതോടെ പാഴായി. പോര്‍ട്ടുകളിലും, സമുദ്ര അതിര്‍ത്തികളിലും അയര്‍ലണ്ടിന്റെ സ്വന്തം നിലയില്‍ കസ്റ്റംസ് ജീവനക്കാരെ അടിയന്തിരമായി നിയോഗിക്കാന്‍ മന്ത്രി ലിയോ വരേദ്കര്‍ ഉത്തരവിറക്കി. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രധാന വ്യാപാര ഇടപാടുകളും നിലനില്‍ക്കില്ലെന്ന വാര്‍ത്തയാണ് അയര്‍ലണ്ടിലെ ഉന്നത രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും പുറത്തു വരുന്നത്.
ഇതില്‍ ഫാര്‍മസ്യൂട്ടിക്കല്‍ പോലുള്ള ബ്രിട്ടീഷ് കരാറുകളെ അയര്‍ലന്‍ഡ് ഏറെ ആശ്രയിക്കുന്നുണ്ട്. അയര്‍ലന്‍ഡിന് ആവശ്യമായ ചില പ്രധാന ഔഷധങ്ങള്‍ അയര്‍ലണ്ടിലേക്ക് വരുന്നത് ബ്രിട്ടനില്‍ നിന്നാണ്. ഗുരുതരമായ പല രോഗങ്ങള്‍ക്കുള്ള മരുന്നുകളാണ് ഇവയില്‍ കൂടുതലും. പെട്ടെന്നു വ്യാപാര കരാര്‍ നിര്‍ത്തുന്നതോടെ ഔഷധങ്ങള്‍ പോലുള്ള അത്യാവശ്യ ഇറക്കുമതി ഇല്ലാതാകുന്നത് അയര്‍ലന്‍ഡിന് വന്‍ തോതില്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. യൂറോപ്പിന് പുറത്തുനിന്നും ഇവ രാജ്യത്തു എത്തിക്കാന്‍ കൂടുതല്‍ ചെലവ് കണക്കാക്കേണ്ടിയും വരും.
ബ്രെക്‌സിറ്റ് വരുന്നതോടെ വീണ്ടും വ്യാപാര കരാര്‍ പുതുക്കിയാലും താരിഫ് നിരക്ക് കുത്തനെ ഉയരുമെന്നതും അയര്‍ലന്‍ഡിന് ആശാവഹമല്ല. മാത്രമല്ല അയര്‍ലണ്ടില്‍ ലഭ്യമല്ലാത്ത ചികിത്സകള്‍ക്കും, ശാസ്ത്രക്രിയകള്‍ക്കും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും ബ്രിട്ടനെ തന്നെയാണ്. അയര്‍ലന്‍ഡുമായി തുടരുന്ന വളരെ പ്രധാനപ്പെട്ട കരാറുകളില്‍ കാര്യമായ മാറ്റം വരുത്തില്ലെന്ന് മെയ് ലിയോ വരദ്കറിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫലത്തില്‍ ഇത് നടപ്പാവില്ലെന്നാണ് സൂചന. അതിര്‍ത്തി മേഖല എങ്ങനെ മുന്നോട്ടു പോകുമെന്നതിലും കാര്യമായ വ്യക്തയില്ല.
ഡികെ