ബ്രിട്ടണില്‍ സംഗീത പരിപാടിക്കിടെ ഭീകരാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്ക്

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീത പരിപാടിക്കിടെ സ്ഫോടനം. 22 പേര്‍ മരിച്ചു. പ്രാദേശിക സമയം രാത്രി പത്തരയോടെയാണ് സ്ഫോടനമുണ്ടായത്. നൂറു കണക്കിനാളുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് കൂടുതലാളുകള്‍ക്കും പരുക്കേറ്റത്. ഗായിക അരീന ഗ്രാന്‍ഡെയും സംഘാംഗങ്ങളും സുരക്ഷിതരാണ്.

അമേരിക്കന്‍ പോപ്പ് ഗായിക അരീന ഗ്രാന്‍ഡെയുടെ സംഗീത പരിപാടികഴിഞ്ഞ് ആളുകള്‍ പുറത്തേക്കിറങ്ങുന്നതിനിടെയായിരുന്നു സംഗീതവേദിയില ഇടനാഴിയില്‍ അത്യുഗ്രന്‍ സ്‌ഫോടനമുണ്ടായത്. ചാവേര്‍ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണം നടത്തിയവരെക്കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അരീനയില്‍നിന്നും വിക്ടോറിയ ട്രെയിന്‍-ട്രാം സ്റ്റേഷനുകളിലേക്കുള്ള ഇടനാഴിയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് നല്‍കുന്ന വിവരം. സിറ്റി സെന്ററിന്റെ പ്രധാനപ്പെട്ട ഹബ്ബുകളിലൊന്നാണ് ഈ സ്റ്റേഷന്‍. സംഗീതപരിപാടി കഴിഞ്ഞിറങ്ങിയവര്‍ വീട്ടിലെത്താന്‍ സ്റ്റേഷനിലേക്ക് തിക്കിത്തിരക്കി നീങ്ങുന്നതിനിടെയാണ് അത്യുഗ്രന്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തെത്തുര്‍ന്ന് സ്റ്റേഷന്‍ അടച്ചു. ഇവിടേക്കുള്ള ട്രെയിനുകളും റദ്ദാക്കി.

ചിന്നിച്ചിതറിയ മൃതദേഹങ്ങളും പരുക്കേറ്റുവീണു കരയുന്നവരും ഉള്‍പ്പെടെയുള്ള രംഗം ഹൃദയഭേദകമായിരുന്നെന്ന് ദുരന്തത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടം ആകെ കുലുങ്ങുന്ന തരത്തിലുള്ള സ്‌ഫോടനമാണുണ്ടായതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. ഒരേസമയം 21,000 പേര്‍ക്ക് ഇരിക്കാവുന്നതാണ് മാഞ്ചസ്റ്റര്‍ അരീനയിലെ സ്റ്റേഡിയം. ഇത് നിറയെ ആളുകളുണ്ടായിരുന്നു, ഇത്രയുംപേര്‍ ഒരുമിച്ച് പുറത്തിറങ്ങവേ ഉണ്ടായ സ്‌ഫോടനത്തിന്റെ ദുരന്തമുഖം വിവരാണാതീതമാണ്. 2005ല്‍ ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് ട്രെയിന്‍ സര്‍വീസായ ലണ്ടന്‍ ട്യൂബില്‍ ഉണ്ടായതിനേക്കാള്‍ വലിയ ആക്രമണമാണിതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 52 പേരാണ് അന്ന് വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

പ്രധാനമന്ത്രി തെരേസ മേയുടെ അധ്യക്ഷതയില്‍ അടിയന്തര കോബ്രാ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും അതിന്റെ എല്ലാ സംവിധാനങ്ങളോടുംകൂടെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഗുരുതരമായി പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ലണ്ടന്‍, കാഡിഫ് തുടങ്ങി മറ്റ് നഗരങ്ങളിലെ അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രികളിലെത്തിച്ച് ചികില്‍സ നല്‍കുന്നുണ്ട്. പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷനേതാവ് ജെറമി കോര്‍ബിനും തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികള്‍ റദ്ദാക്കി.

ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ബ്രിട്ടീഷ് പാര്‍ലമെന്റിനു നേരേ ഭീകരാക്രമണമുണ്ടായത്. അതില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. പാര്‍ലമെന്റിലേക്ക് കത്തിയുമായി ഓടിക്കയറിയ ഭീകരന്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തിക്കൊല്ലുകയായിരുന്നു. ഭീകരന്‍ എത്തിയ കാര്‍ ജനങ്ങള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയത്.

https://youtu.be/YBj1zWxr_xk


എ എം

 

Share this news

Leave a Reply

%d bloggers like this: