ബ്രക്‌സിറ്റ്: കരാര്‍ തീയതി നീട്ടുന്നതിന് പാര്‍ലമെന്റ് അംഗീകാരം…

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാര്‍ തീയതി നീട്ടുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ ബ്രെക്‌സിറ്റ് മാര്ച്ച് 29ന് നടക്കില്ലെന്ന് ഉറപ്പായി .

പ്രധാനമന്ത്രി തെരേസ മേയ്ക്ക് ആശ്വാസമാകുന്ന വിജയമാണ് വ്യാഴാഴ്ച പാര്‍ലമെന്റിലുണ്ടായത്. 202-നെതിരേ 412 വോട്ടിനാണ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പാസായത്. നിലവിലെ കരാറനുസരിച്ച് മാര്‍ച്ച് 29-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. എന്നാലിത് നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ ബ്രിട്ടന്‍ ഒഴികെയുള്ള മറ്റ് 27 അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍.

കരാറിന്മേല്‍ വീണ്ടും ഹിതപരിശോധന വേണമോ എന്ന ഭേദഗതി 85-നെതിരേ 334 വോട്ടുകള്‍ക്കും ബ്രെക്‌സിറ്റ് നടപടികളുടെ നിയന്ത്രണം പാര്‍ലമെന്റ് ഏറ്റെടുക്കണമോ എന്ന ഭേദഗതി 312-നെതിരേ 314 വോട്ടിനുമാണ് പാര്‍ലമെന്റ് വ്യാഴാഴ്ച തള്ളിയത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള നീക്കം ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയതിനെ തുടര്‍ന്നാണ് ബ്രെക്‌സിറ്റ് വൈകിപ്പിക്കുന്നതിന് അംഗീകാരം തേടി വീണ്ടും വോട്ടെടുപ്പ് നടന്നത്.

അതിനിടെ ബ്രെക്‌സിറ്റില്‍ തന്റെ മൂന്നാമത്തെ കരാര്‍ കൊണ്ടുവന്ന് അതില്‍ വോട്ടെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസാ മേയ് വ്യാഴാഴ്ച പറഞ്ഞു. ഈ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ ബ്രിട്ടന്‍ ജൂണ്‍ 30-ന് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന് മേയ് പറഞ്ഞു. അടുത്തയാഴ്ച പുതിയ കരാര്‍ അവതരിപ്പിക്കുമെന്നാണ് മേയ് പാര്‍ലമെന്റിന് ഉറപ്പ് നല്‍കിയത്.

ഡികെ

Share this news

Leave a Reply

%d bloggers like this: