ബോളിവുഡ് നടന്‍ വിനോദ് ഖന്ന അന്തരിച്ചു; വിടപറയുന്നത് അമിതാഭ് ബച്ചനൊപ്പം തലയെടുപ്പോടെ നിന്ന നായകനടന്‍

ബോളിവുഡ് നടനും മുന്‍ കേന്ദ്രമന്ത്രിയുമായ വിനോദ് ഖന്ന(70) അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് കാന്‍സര്‍ രോഗ ബാധിതനായ അദ്ദേഹത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍നിന്നുള്ള എംപി കൂടിയാണ് വിനോദ് ഖന്ന. മൂത്രാശയ കാന്‍സറിന് അടിപ്പെട്ട് മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. അദ്ദേഹത്തിനു വൃക്ക നല്‍കാന്‍ തയ്യാറായി ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.

ബോളിവുഡില്‍ 1970-80 കാലഘട്ടത്തിലെ മുന്‍ നിര നായകനായിരുന്നു വിനോദ് ഖന്ന. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, സുനില്‍ദത്ത് തുടങ്ങിയവര്‍ക്കൊപ്പം തലയെടുപ്പോടെ നിന്ന നായകനടനായിരുന്നു അദ്ദേഹം.

1968-ല്‍ സുനില്‍ ദത്ത് നിര്‍മിച്ച മന്‍ ക മീത് എന്ന ചിത്രത്തിലൂടെയായിരുന്നു വിനോദ് ഖന്നയുടെ ബോളിവുഡ് അരങ്ങേറ്റം. അവിടുന്നിങ്ങോട്ട് 141 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഒരു കാലത്ത് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനോളം തന്നെ തലയെടുപ്പോടെ അദ്ദേഹം ബോളിവുഡില്‍ നിറഞ്ഞു നിന്നു. 1970-80 കാലഘട്ടത്തില്‍ ബോളിവുഡിലെ മുന്‍നിര നായകനായി അദ്ദേഹം വളര്‍ന്നു.

മേരേ അപ്നേ, മേരാ ഗാവ് മേരാ ദേശ്, ഗദ്ദാര്‍ (1973), ജയില്‍ യാത്ര, ഇംതിഹാന്‍, ഖച്ചേ ദാഗേ, അമര്‍ അക്ബര്‍ ആന്റണി, ഖുര്‍ബാനി, കുദ്രത്, ദയവാന്‍ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ദീവാനപന്‍ (2002), റിസ്‌ക് (2007) എന്നിവയാണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രങ്ങള്‍. 1999-ല്‍ ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചു.

ഗീതാഞ്ജലിയാണ് വിനോദ് ഖന്നയുടെ ഭാര്യ. അക്ഷയ് ഖന്ന, രാഹുല്‍ ഖന്ന എന്നിവര്‍ മക്കളാണ്. 1997-ല്‍ മകനായ അക്ഷയ് ഖന്നയെയും അദ്ദേഹം സിനിമയില്‍ എത്തിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: