ബിഷപ്പിനെതിരേ സമരം: കന്യാസ്ത്രീകള്‍ക്കെതിരേ പ്രതികാരനടപടിയായി കൂട്ടസ്ഥലംമാറ്റം

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ സമരം നടത്തിയ കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലംമാറ്റി പ്രിതികാര നടപടി. സമരത്തിന് നേതൃത്വം നല്‍കിയ സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള നാല് കന്യാസ്ത്രീകളെയാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സ്ഥലംമാറ്റിയത്. നാലുപേരെയും വെവ്വേറെ സ്ഥലങ്ങളിലേക്കാണ് മാറ്റിയത്. സിസ്റ്റര്‍ അനുപമയെ പഞ്ചാബിലേക്ക് മാറ്റിയപ്പോള്‍ സിസ്റ്റര്‍ ആല്‍ഫിയെ ജാര്‍ഖണ്ഡിലേക്ക് മാറ്റിയാണ് മദര്‍ ജനറല്‍ ഉത്തരവിട്ടിരിക്കുന്നത്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ നീനറോസ്, ജോസഫിന്‍ എന്നിവരോടും വിവിധ മഠങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറല്‍ രജീന കടംതോട്ടാണ് കന്യാസ്ത്രീകളെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സ്വാഭാവിക നടപടി മാത്രമാണെന്നാണ് മദര്‍ ജനറലിന്റെ വിശദീകരണം.

അതേസമയം, ബിഷിപ്പിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ മാത്രം മദര്‍ ജനറല്‍ നടപടിയെടുത്തിട്ടില്ല. ഇവര്‍ കുറുവിലങ്ങാട് മഠത്തില്‍തന്നെ തുടരും. സ്ഥലംമാറ്റം ലഭിച്ച അഞ്ച് കന്യാസ്ത്രീകളോടും 2018 മാര്‍ച്ചില്‍ ഇതേസ്ഥലങ്ങളിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരുന്നെന്നും എന്നാല്‍ അവര്‍ പോകാന്‍ തയ്യാറായില്ലെന്നുമാണ് മദര്‍ ജനറല്‍ കന്യാസ്ത്രീകള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. ഇതിനുപുറമേ ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്നും സഭാ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് ബാധ്യതയുണ്ടെന്നും സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

എന്നാല്‍, സ്ഥലംമാറ്റിയ സഭയുടെ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് കന്യാസ്ത്രീകള്‍. സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്നും കുറുവിലങ്ങാട് മഠത്തില്‍ നിന്ന് ഒഴിയില്ലെന്നും നടപടിയ്ക്ക് വിധേയരായ കന്യാസ്ത്രീകള്‍ പ്രതികരിച്ചു. കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റിയത് കേസ് ദുര്‍ബലമാക്കാനെന്നും അവര്‍ ആരോപിക്കുന്നു. എന്തുവന്നാലും കുറവിലങ്ങാട് മഠത്തില്‍നിന്ന് പോകില്ലെന്നും പീഡനത്തിനിരയായ കന്യാസ്ത്രീക്ക് പൂര്‍ണപിന്തുണയുമായി കൂടെനില്‍ക്കുമെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉത്തരവ് ജനുവരി പത്തിനാണ് ഉത്തരവ് കന്യാസ്ത്രീകള്‍ക്ക് കൈമാറിയത്.

Share this news

Leave a Reply

%d bloggers like this: