ബാലഭാസ്‌കറുടെ മരണത്തില്‍ ദുരൂഹത: മുഖ്യമന്ത്രിക്ക് പിതാവിന്റെ പരാതി

കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു മരണപ്പെട്ട വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണവുമായികുടുംബം. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും ബാലഭാസ്‌കറിന്റെ പിതാവ് പരാതിനല്‍കി. പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നും ഇത് അന്വേഷിക്കണണെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്തിനാണ് ബാലഭാസ്‌കര്‍ തിടുക്കപ്പെട്ട തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.

മൊഴിയിലെ വൈരുദ്ധ്യമടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അപകടം നടക്കുന്ന സമയത്ത് വാഹനം ഓടിച്ചത് ആര് എന്ന കാര്യത്തിലടക്കം വ്യക്തത ഇല്ലാത്ത സാഹചര്യത്തിലാണ് കുടുംബം പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. അപകട സമയത്തു വാഹനം ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഡ്രൈവര്‍ തന്നെയാണ് ഓടിച്ചതെന്നാണ് ഭാര്യയുടെ മൊഴി. മംഗലപുരം പൊലീസാണ് നിലവില്‍ ഈ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിച്ചത്. ദേശീയപാതയില്‍ പള്ളിപ്പുറം സി.പി.ഐ.പി.എഫ് ക്യാമ്പ് ജംങ്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലരയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്ക് തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

അപകടത്തെ തുടര്‍ന്ന് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായ പരുക്കേറ്റ ബാലഭാസ്‌കര്‍ ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: