ഫ്രാന്‍സ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: മാക്രോണിന്റെ പാര്‍ട്ടിക്ക് വന്‍ വിജയം

ഫ്രാന്‍സില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഒന്‍മാര്‍ഷ് പാര്‍ട്ടിക്ക് വന്‍ വിജയം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ദേശീയ അസംബ്ലിയിലെ 577ല്‍ 361 സീറ്റുകള്‍ മാക്രോണിന്റെ പാര്‍ട്ടി നേടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സഖ്യത്തിന് 126ഉം സോഷ്യലിസ്റ്റ് പാര്‍ട്ടി സഖ്യത്തിന് 46ഉം ലാ ഫ്രാന്‍സ് ഇന്‍സോമൈസ് 26ഉം നാഷണല്‍ ഫ്രണ്ട് എട്ടും മറ്റു പാര്‍ട്ടികള്‍ 10ഉം സീറ്റുകളും നേടി. 577അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികക്കാന്‍ 289 സീറ്റുകള്‍ വേണം.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാക്രോണിന്റെ എതിരാളിയായിരുന്ന നാഷനല്‍ ഫ്രണ്ടിന്റെ മരീന്‍ ലീപെന്നും പാര്‍ലമെന്റ് സീറ്റിനായി മത്സരിച്ചിരുന്നു. എന്നാല്‍, സര്‍വേ ഫലം ശരിവെക്കുന്ന തരത്തില്‍ എട്ടു സീറ്റ് മാത്രമാണ് ലീപെന്നിന് ലഭിച്ചത്. ആദ്യഘട്ട വോട്ടെടുപ്പില്‍ ശതമാനം വളരെ കുറവായിരുന്നെങ്കിലും മാക്രോണിന്റെ പാര്‍ട്ടിക്കായിരുന്നു മേല്‍ക്കൈ.

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കറും മിതവാദിയുമായ ഇമ്മാനുവല്‍ മാക്രോണ്‍ 65.5 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയതയും മുഖമുദ്രയാക്കിയ മരീന്‍ ലീപെന്നോയെയാണ് മക്രോണ്‍ പരാജയപ്പെടുത്തിയത്. ലീപെന്നോക്ക് 34.9 ശതമാനം വോട്ട് ലഭിച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മാക്രോണ്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണം. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമില്ലെങ്കില്‍ പ്രസിഡന്റിന്റെ അധികാരം പരിമിതമായിരിക്കും. നിലവില്‍ മാക്രോണിന്റെ പാര്‍ട്ടിക്ക് എം.പിമാരില്ല.

 

 
എ എം

Share this news

Leave a Reply

%d bloggers like this: