ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു; പ്രതിഷേധക്കാരും പൊലീസും തെരുവില്‍ ഏറ്റുമുട്ടി

ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പാരീസില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. പൊലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാരിനെതിരായ പ്രതിഷേധം 13 ആഴ്ച പിന്നിട്ടു. അംഗബലം കുറഞ്ഞെങ്കിലും മൂന്ന് മാസത്തിലേറെയായി മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തുടരുകയാണ്. മുപ്പത്തി ആറുപേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പൊലീസ് അറിയിച്ചു. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുടെ ജനവിരുധ നയങ്ങള്‍ പൂര്‍ണമായും മാറ്റാതെ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

ഇന്ധന വിലവര്‍ധനവിനെതിരെ ഫ്രാന്‍സില്‍ ആരംഭിച്ച പ്രതിഷേധം ശക്തമാകുകയാണ്. വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി മഞ്ഞകുപ്പായക്കാര്‍ ഒത്തു ചേര്‍ന്നു. ആയിരക്കണക്കിന് ആളുകളാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാര്‍ പൊലീസിനു നേരെ കല്ലെറിഞ്ഞത് പ്രതിഷേധം വ്യാപകമാക്കാന്‍ കാരണമായി. റാലിക്കു നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

നൂറു കണക്കിന് ആളുകള്‍ക്കാണ് പൊലീസുമായുണ്ടായ ഏറ്റു മുട്ടലില്‍ പരിക്കേറ്റത്. എന്നാല്‍ ആര്‍ക്കേ ഡി ട്രയഫിനു മുന്‍പില്‍ നടത്തിയ റാലിക്കിടെ പൊലീസ് പ്രകോപനമില്ലാതെ പ്രതിഷേധക്കാരെ നേരിടുകയായിരുന്നെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാരിനെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധം 13 ആഴ്ച പിന്നിട്ടു കഴിഞ്ഞു. വില വര്‍ധനവ് തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ധാരണയിലെത്തിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരും പൊലീസുകാരും ചേര്‍ന്ന് പ്രതിഷേധങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ 12000ത്തില്‍ അധികം ആളുകള്‍ ഇന്നലെ മാത്രം വിവിധ ഇടങ്ങളില്‍ ഒത്തു ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റിന്റെ നിലപാട് മാറ്റുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രതിഷേധക്കാരുടെ തീരുമാനം. ഫ്രാന്‍സില്‍ ഇതുവരെ നടന്ന പ്രതിഷേധങ്ങളില്‍ 1000 പൊലീസുകാര്‍ക്കും 1700 പ്രതിഷേധക്കാര്‍ക്കും പരിക്ക് പറ്റിയെന്നാണ് ഔദ്യോഗിക വിവരം.

Share this news

Leave a Reply

%d bloggers like this: