ദുരൂഹ സാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത ഫാ മാര്‍ട്ടിന്‍ വാഴച്ചിറയുടെ പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച നടന്നേക്കുമെന്നു സൂചന. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നാലേ മരണകാരണം വ്യക്തമാവൂ. മരണ കാരണത്തേക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയാണ്. നടപടിക്രമങ്ങള്‍ സ്‌കോട്ലാന്റ് പൊലീസ് ആരംഭിച്ചു കഴിഞ്ഞു. ജൂണ്‍ 22നാണ് കേസ് രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. പ്രത്യക്ഷത്തില്‍ കാണാവുന്ന പരിക്കുകള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസ്വാഭാവികമരണമെന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അന്വേഷണം വ്യാപിപ്പിക്കും. മൃതദേഹമിപ്പോള്‍ എഡിന്‍ബറോയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഫാ.മാര്‍ട്ടിന്‍ വാഴച്ചിറയെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലായിരിന്നുവെന്നാണ് സ്‌കോട്ലന്‍ഡില്‍ നിന്നുള്ള വിവരം. അതേ സമയം ബുധനാഴ്ച രാവിലെ ഫാ.മാര്‍ട്ടിന്റെ സഹോദരന്‍ ആന്റണി സേവ്യറിനു വൈദികന്റെ ഫോണില്‍ നിന്ന കോള്‍ വന്നിരിന്നു. ഈ കോള്‍ എടുക്കാന്‍ തങ്കച്ചന് സാധിച്ചിരിന്നില്ല. ഇത് ആര് വിളിച്ചതായിരിക്കും എന്ന ചോദ്യമാണ് പുതുതായി ഉയരുന്നത്. ബുധന്‍ രാവിലെ കുര്‍ബാനയ്‌ക്കെത്തിയവര്‍ ഫാ. മാര്‍ട്ടിന്റെ മുറിയില്‍ അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന് അറിഞ്ഞത്.
എന്നാല്‍ ബുധനാഴ്ച രാവിലെ ഉപഭോക്തൃ കോടതി ജീവനക്കാരനായ തങ്കച്ചന്‍ ഫാ.മാര്‍ട്ടിനെ വിളിച്ചിരുന്നു. അന്നേരം ഫോണ്‍ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. തങ്കച്ചന്‍ ജോലിക്കു കയറിയശേഷം ഫാ.മാര്‍ട്ടിന്റെ ഫോണില്‍ നിന്നു തങ്കച്ചന്റെ ഫോണിലേക്കു വിളി വന്നു. അന്നേരം എടുക്കാന്‍ കഴിയാത്തതിനാല്‍ അല്‍പം കഴിഞ്ഞു തങ്കച്ചന്‍ തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. ആരും എടുത്തില്ല. ചൊവ്വാഴ്ച മുതല്‍ ഫാ.മാര്‍ട്ടിനെ കാണാനില്ലെങ്കില്‍ ബുധനാഴ്ച ആരാകും തന്റെ ഫോണിലേക്കു തിരികെ വിളിച്ചതെന്ന സംശയമാണ് തങ്കച്ചന്‍ പങ്കുവെക്കുന്നത്.
വൈദികന്റെ മൊബൈല്‍ അപ്രത്യക്ഷമായതിലും ചോദ്യങ്ങള്‍ തുടരുകയാണ്. നേരത്തെ ബുധനാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ വിശ്വാസികള്‍ വൈദികനെ കാണാത്തതിനെ തുടര്‍ന്നു പള്ളി മുറി പരിശോധിച്ചപ്പോള്‍ മുറി തുറന്ന് കിടക്കുന്നതായാണ് കണ്ടത്. വൈദികന്റെ പേഴ്‌സും, പാസ്‌പോര്‍ട്ടും മൊബൈലും മറ്റു വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വിശ്വാസികള്‍ മടങ്ങുകയായിരിന്നു.
ഉച്ചയ്ക്ക് വൈദികനെ അന്വേഷിച്ച് ആളുകള്‍ വീണ്ടും പള്ളിമുറിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായിരിന്നുവെന്നാണ് സ്‌കോട്ട്‌ലണ്ടില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇതും കൂടുതല്‍ ദുരൂഹതയിലേക്ക് വഴി തെളിയിക്കുകയാണ്. അതേ സമയം വൈദികന്റെ മൃതശരീരം ചൊവ്വാഴ്ച പോസ്റ്റമോര്‍ട്ടം നടത്തുമെന്നു സ്‌കോട്ട്ലന്‍ഡിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഞ്ജു രഞ്ജന്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്‍ട്ടിന്‍ ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്ലന്‍ഡിലേക്കു പോയത്. പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ വൈദികനായും സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ബുധനാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളാണ് വൈദികന്റെ അസാന്നിധ്യം രൂപത അധികൃതരെ അറിയിച്ചത്.
2013 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ച ശേഷം ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്ലന്‍ഡില്‍ എത്തിയത്. ജൂലൈയില്‍ ഫാല്‍കിര്‍ക്ക് ഇടവകയില്‍ എത്തിയ അദ്ദേഹം ഒക്ടോബര്‍ മുതലാണ് ക്രിസ്റ്റോര്‍ഫിന്‍ സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്’ റോമന്‍ കാത്തലിക് പള്ളിയുടെ ചുമതലയേറ്റെടുത്തത്.
ഡികെ