പ്രളയക്കെടുതികള്‍ അതിജീവിച്ച മലയാളികള്‍ ഇന്ന് കേരളപ്പിറവി ദിന ആഘോഷത്തില്‍

ഇന്ന് കേരള സംസ്ഥാനത്തിന്റെ പിറന്നാള്‍. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം വരുത്തിവെച്ച കെടുതികളെ അതിജീവിക്കുന്ന നാടിന് പുതിയ പ്രതീക്ഷളും സ്വപനങ്ങളും പകര്‍ന്നുകൊണ്ട് ഇന്ന് 62 വയസ്സുതികയുന്നു. 1956 നവംബര്‍ ഒന്നിനാണ് കേരളം എന്ന കൊച്ച് സംസ്ഥാനം ഇന്ത്യയുടെ തെക്കേ അറ്റത്ത് രൂപീകൃതമായത്. സമകാലീന സാമൂഹിക രാഷ്ട്രീയ രംഗങ്ങള്‍ കാറും കോളും നിറഞ്ഞതാണെങ്കിലും നല്ലൊരു നാളെ സ്വപ്നം കണ്ടുകൊണ്ട് നമുക്ക് നമ്മുടെ നാടിന്റെ പിറന്നാള്‍ ആഘോഷിക്കാം. ഐക്യകേരളത്തിന് വേണ്ടി ദീര്‍ഘകാലം മലയാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. ഇതോടൊപ്പം തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പോരാട്ടങ്ങള്‍ അരങ്ങേറി. അവയുടെയല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം.

1947ല്‍ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

കേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. എന്നിരുന്നാലും വിദ്യാഭ്യാസത്തില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു കേരളം. ഫസല്‍ അലി തലവനായും സര്‍ദാര്‍ കെ.എം. പണിക്കര്‍, പണ്ഡിറ് ഹൃദയനാഥ് കുന്‍സ്രു എന്നിവര്‍ അംഗങ്ങളുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചത് 1953ലാണ്. 1955സെപ്റ്റംബറില്‍ കമ്മീഷന്‍ കേന്ദ്ര ഗവണ്‍മെന്റിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. അതില്‍ കേരളസംസ്ഥാനരൂപവത്കരണത്തിനും ശുപാര്‍ശയുണ്ടായിരുന്നു.

സംസ്ഥാന പുന:സംഘടനാ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി പതിമൂന്നു മാസം കഴിഞ്ഞാണ് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം തയ്യാറാക്കിയത്. തിരുവിതാംകൂറിലെ തോവാളം, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ല കേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം 5 ജില്ലകളാണുണ്ടായിരുന്നത്. നവംബര്‍ ഒന്നിനു ചിത്തിരതിരുനാള്‍ മഹാരാജാവ് തിരുകൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി രാജ പ്രമുഖനു പകരം ബി. രാമകൃഷ്ണറാവു ആദ്യ ഗവര്‍ണറായി തിരുവിതാംകൂര്‍ കൊച്ചിയില്‍ പ്രസിഡന്റ്ഭരണം നിലവിലിരിക്കുമ്പോഴാണ് സംസ്ഥാന പുന:സംഘടന നടന്നത്.

ഐക്യകേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്ത് നടന്ന ആദ്യമായി പൊതു തിരഞ്ഞെടുപ്പ് നടന്നത് 1957 ഫെബ്രുവരി 28 നായിരുന്നു. ആ തിരഞ്ഞെടുപ്പിലൂടെ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. പിന്നീട് ഇന്നുവരെയുള്ള 62 വര്‍ഷങ്ങള്‍ കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങള്‍ അനവധിയാണ്.

എത്ര അകലെയായിരുന്നാലും മലയാളവും കേരളവും നമുക്ക് പോറ്റമ്മയ്ക്ക് സമമാണ്.ഭാഷാ സാംസ്‌കാരിക സാമൂഹിക സവിശേഷതകളാല്‍ സമ്പന്നമായ കേരളം വൈവിദ്ധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് അക്ഷരാര്‍ത്ഥത്തില്‍ അനുഭവിപ്പിക്കുന്ന നാട്. തെങ്ങോലകളും പച്ചപ്പും തിങ്ങി നിറഞ്ഞ കേരളത്തിന്റെ വിദൂര ദൃശ്യങ്ങള്‍ എത്ര മനോഹരമാണ്. ആരോഗ്യം, വിദ്യാഭ്യാസം, ദാരിദ്ര നിര്‍മ്മാര്‍ജ്ജനം, ഭൂപരിഷ്‌കരണം തുടങ്ങി രാജ്യത്തിന് തന്നെ കേരളത്തില്‍ നിന്ന് പകര്‍ത്താന്‍ ഉതകുന്ന ഒരുപാട് മാതൃകകള്‍ നാം സൃഷ്ടിച്ചു. പ്രളയത്തില്‍ തകര്‍ന്നു പോയെങ്കിലും സാഹോദര്യത്തിന്റേയും ലോകമെമ്പാടുമുള്ള മലയാളികളുടെ ഒത്തൊരുമയുടേയും കെട്ടുറുപ്പില്‍ നവ കേരളം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ ഏവര്‍ക്കും റോസ് മലയാളത്തിന്റെ കേരളപ്പിറവി ദിനാശംസകള്‍

ലോകത്തെവിടെയായാലും മലയാളിയായതില്‍ അഭിമാനിക്കുന്നവരാണ് നാം ഓരോരുത്തരും. പെറ്റമ്മയുടെ സ്‌നേഹവാല്‍സല്യങ്ങളോടെ നമ്മെ വളര്‍ത്തിയ മലയാള നാടിനെ ഈ സുദിനത്തില്‍ നന്ദിയോടെ സ്മരിക്കാം.

Share this news

Leave a Reply

%d bloggers like this: