പ്രമുഖ നടന്റെ ഫ്‌ലാറ്റില്‍ നിന്ന് ഒരാള്‍ കൂടി പൊലീസ് പിടിയില്‍; നടിയെ ആക്രമിച്ച സംഭവത്തില്‍ സുപ്രധാന വഴിത്തിരിവ്?

എറണാകുളത്ത് നടിയെ ആക്രമിച്ച സംഭവത്തിലെ ഒരു പ്രതി കൂടി പിടിയിലായി. പ്രമുഖ നടന്റെ ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാലും ഈ അറസ്റ്റ് സംഭവത്തിലെ സിനിമാ ബന്ധം പുറത്തെത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്നലെ രാവിലെയായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രമുഖ യുവനടനും സംവിധായകനുമായയാളുടെ കാക്കനാടെ ഫ്‌ലാറ്റില്‍ നിന്നായിരുന്നു അറസ്റ്റ്. അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്നാണ് വിവരം. അതേസമയം പിടിയിലായ പ്രതിയെ സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നടിയെ ആക്രമിച്ച കേസിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ഇങ്ങനെയായാല്‍ ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനാകും. യുവനടനായി സിനിമയിലെത്തിയ താരം നായകകഥാപാത്രത്തിലുള്‍പ്പെടെ തിളങ്ങി നിന്നിരുന്നു. ഇടക്കാലത്ത് സംവിധാനത്തിലും കൈവെച്ച് മികച്ച അഭിപ്രായം നേടി. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ശ്രമിക്കുകയാണ് താരമിപ്പോള്‍. പ്രമുഖ കലാകുടുംബത്തില്‍ നിന്നുള്ള ഈ താരത്തിന് പക്ഷെ, സംഭവവുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

അതേസമയം യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ സംഘം രണ്ട് തട്ടിലാണെന്നതാണ് പുതിയ വിവരം. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിരാകരിച്ചതാണ് പുതിയ അസ്വാരസ്യത്തിന് കാരണമായത്. പ്രമുഖ നടനും ആക്രമണത്തിന് ഇരയായ നടിയും തമ്മിലുള്ള റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ അന്വേഷിക്കുവാനുമാണ് ഒരുവിഭാഗത്തിന്റെ നീക്കം.

അതേസമയം നടിയെ ആക്രമിച്ചതിനു പിന്നില്‍ ക്വട്ടേഷനാണെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ മുഖ്യ പ്രതി പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങുന്നതിന് മുന്‍പ് ഏതുവിധേനയും പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇതിനായി ആലുവയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പൊലീസ് പദ്ധതി തയ്യാറാക്കി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തീയതി കോടതി നീട്ടിയ സാഹചര്യത്തില്‍ ഇയാള്‍ കോടതിയില്‍ കീഴടങ്ങുമെന്ന കണക്കുകൂട്ടലിലാണ് പൊലീസ്. കേസില്‍ പിടിയിലായ മണികണ്ഠനെ ചോദ്യം ചെയ്തതില്‍ നിന്നു പള്‍സര്‍സുനി ഒളിവില്‍ പാര്‍ക്കാന്‍ ഇടയുള്ള കേന്ദ്രങ്ങളെക്കുറിച്ച് പൊലീസിന് വിവരങ്ങള്‍ കിട്ടിയതായും റിപ്പോര്‍ട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന നടിയെ പള്‍സര്‍ സുനി എന്ന ക്വട്ടേഷന്‍ സംഘത്തലവന്‍ പിന്‍തുടര്‍ന്ന് തട്ടിക്കൊണ്ട് പോവുകയും കാറില്‍വെച്ച് ആക്രമിക്കുകയുമായിരുന്നു. തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങവെ നെടുമ്ബാശേരി വിമാനത്താവളത്തിന് സമീപം അത്താണിയില്‍ വെച്ചായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അക്രമി സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഡ്രൈവറെ ഗുണ്ടകളുടെ കാറിലേക്ക് മാറ്റിയ ശേഷം നടിയുടെ കാറില്‍ കയറി. ഒരു മണിക്കൂറോളം നടിയ്‌ക്കൊപ്പം ഇവര്‍ കാറില്‍ തുടര്‍ന്നു. അശ്ലീല ചിത്രങ്ങളും വീഡിയോയും മറ്റും പകര്‍ത്തിയതായി വിവരമുണ്ട്. തുടര്‍ന്ന് പാലാരിവട്ടത്ത് കാര്‍ ഉപേക്ഷിച്ച് നടി, ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. തുടര്‍ന്നാണ് ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് കേരളത്തിലാകെ ഉയരുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: