ലണ്ടണ്‍: ഡിസംബറില്‍ നടക്കാനിരിക്കുന്ന ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിനെ കുറിച്ച് ബോറിസ് ജോണ്‍സണ് ചില ഭയാശങ്കകള്‍ ഉള്ളതായി സൂചന. ലേബര്‍ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെയാണ് ടോറികള്‍ക്ക് ആശങ്ക വര്‍ദ്ധിച്ചിരിക്കുന്നത്. ഒരുകാലത്ത് ടോറികളുടെ ഉറച്ച കോട്ടയായിരുന്ന വടക്കുപടിഞ്ഞാറന്‍ ലണ്ടന്റെ പ്രാന്തപ്രദേശമായ ഓക്‌സ്ബ്രിഡ്ജിനെയാണ് ജോണ്‍സണ്‍ പ്രതിനിധീകരിക്കുന്നത്. അത് ഒരു പതിറ്റാണ്ട് മുന്‍പത്തെ കഥ. 2017-ലെ പൊതുതെരഞ്ഞെടുപ്പില്‍ വെറും 5,034 വോട്ടുകള്‍ക്ക് ജോണ്‍സണ്‍ വിജയിച്ചത്. 5 ശതമാനം വോട്ടര്‍മാരെക്കൂടെ സ്വാധീനിക്കാന്‍ ലേബര്‍പാര്‍ട്ടിക്കു കഴിഞ്ഞാല്‍ ജോണ്‍സണ്‍ വീഴും.
ഓക്‌സ്ബ്രിഡ്ജില്‍ സ്ഥിരതാമസക്കാരനല്ലാത്ത ജോണ്‍സണ്‍ ഇടയ്ക്കിടെ മണ്ഡലത്തില്‍ വന്നു പോകുന്ന ആളാണ്. അതുതന്നെയാണ് അദ്ദേഹത്തിന് ഇപ്പോള്‍ വെല്ലുവിളി ആയിരിക്കുന്നത്. ഇവിടെ സ്ഥിരതാമസക്കാരനായ 25 വയസ്സ് പ്രായമുള്ള യുവാവാണ് ലേബറിനെ പ്രതിനിധീകരിക്കുന്നത്. ഓക്‌സ്ബ്രിഡ്ജില്‍ താമസിക്കുന്ന മിലാനി ബ്രൂനെല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായിരുന്നു. ഓരോ വീടുകളും കയറി പ്രാചാരണം നടത്തുകയാണ് അദ്ദേഹം. നൂറിലധികം പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിന്റെ ഗൃഹസമ്പര്‍ക്ക പരിപാടി മുന്നേറുന്നത്.
ആദ്യമായാണ് ബ്രിട്ടണില്‍ ഒരു സിറ്റിംഗ് പ്രധാനമന്ത്രിക്ക് കാലാവധിതീരും മുന്‍പ് മറ്റൊരു പൊതുതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നത്. ജോണ്‍സണെ പരാജയപ്പെടുത്താന്‍ മാത്രം ശക്തരാണ് ഞങ്ങള്‍’ എന്ന് മിലാനി പറയുന്നു. സുരക്ഷിതമായ മറ്റൊരു മണ്ഡലത്തിലേക്ക് മാറാന്‍ ജോണ്‍സണ് നവംബര്‍ 14 വരെ സമയമുണ്ട്. എന്നാല്‍, അത്തരമൊരു നീക്കത്തിന് നിലവില്‍ സാധ്യതയില്ല. ഓക്‌സ്ബ്രിഡ്ജിലെയും സൗത്ത് റുസ്ലിപ്പിലെയും തെരുവുകളില്‍ അദ്ദേഹത്തിന് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു കഴിഞ്ഞു.
പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനുള്ള ജോണ്‍സന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഡിസംബറില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. വീണ്ടും അധികാരത്തിലെത്താനും ബ്രെക്‌സിറ്റ് കുരുക്കഴിക്കാനും കഴിയുമെന്നാണ് അദ്ദേഹത്തിന്റെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെയും പ്രതീക്ഷ. ബ്രെക്‌സിറ്റ് നടപ്പാക്കുന്ന തീയതി അടുത്ത ജനുവരി 31 വരെ നീട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍ അനുവദിച്ചിരുന്നു