ഡബ്ലിന്‍: ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണ്‍ ഡീസല്‍ പെട്രോള്‍ വില വര്‍ധന അവസാന നടപടിയെന്ന നിലയില്‍ പരിഗണിക്കാതെ മാറ്റിവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന്മുതല്‍ അഞ്ച് വരെ സെന്‍റ് ലിറ്ററിന് മേല്‍ വര്‍ധിപ്പിക്കുകയാണെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍ ചെലവഴിപ്പിക്കാമെന്ന സ്ഥിതിയുണ്ട്. ഇന്ധന വിലയാകട്ടെ കഴിഞ്ഞ 12മാസമായി ഇടിയുകയും ചെയ്തിരുന്നതാണ്. നേരിയ തോതില്‍ നികുതി വര്‍ധിപ്പിച്ചാലും ജനങ്ങള്‍ ഒരു വര്‍ഷം മുമ്പ് നല്‍കിയിരുന്നതിലും കുറവ് മാത്രമേ വില വരൂ. മൂന്നോ നാലോ സെന്‍റ് ലിറ്ററിന് വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന് ലഭിക്കുക 150 മില്യണ്‍ യൂറോ ആയിരിക്കും. കാര്‍ബണ്‍ ടാക്സും അടിക്കടിയുള്ള തീരുവ വര്‍ധനവും മൂലം സാമ്പത്തിക മാന്ദ്യത്തിന് ശേഷം പെട്രോള്‍ വില ലിറ്ററിന് കൂടിയത് 23 സെന്‍റ് വരെയായിരുന്നു. പിന്നീട് സാമ്പത്തിക കാരണങ്ങളാല്‍ വീഴ്ച്ച വന്നത് 19 സെന്‍റ് വരെയാണ്. ഇപ്പോഴാകട്ടെ ഇതേ സമയം കഴിഞ്ഞ വര്‍ഷം ഉണ്ടായ വിലയേക്കാള്‍ 23 സെന്‍റ് കുറവുമാണ് .
മദ്യം സിഗരറ്റ് എന്നിവയ്ക്ക് മേലെ നികുതി വര്‍ധിപ്പിക്കുമെന്ന് നൂനാണ്‍ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ശിശുക്ഷേമമന്ത്രി ജെയിംസ് റെയ്ലി അമ്പത് സെന‍്റ് വര്‍ധനയാണ് സിഗരറ്റ് പാക്കറ്റിന് മേല്‍ പറയുന്നത്. ഇത് നൂനാണ്‍ അംഗീകരിക്കുമെന്നാണ് കരുതുന്നത്. ഇതോടെ സിഗരറ്റ് വില്‍പ്പനയില്‍ നിന്നുള്ള വരുമാനം 63 മില്യണ്‍ ആവും. പിന്‍റിന് മുകളില്‍ അഞ്ച് സെന്‍റ് നികുതി വരുന്നതോടെ 33 മില്യണ്‍ യൂറോയും സര്‍ക്കാരിന് ലഭിക്കും. ഈ അധിക വരുമാനമായിരിക്കും 1.5 ബില്യണ്‍ യൂറോ വരെ നികുതി ഇളവ് പ്രഖ്യാപിക്കുന്നതിന് നൂനാണെ സഹായിക്കുക. അടുത്ത ചൊവ്വാഴ്ച്ചയ്ക്ക് മുമ്പായി അവസാന ബഡ്ജറ്റ് നടപടിയെന്ന നിലയില്‍ ഉണ്ടാകും. എല്ലാ മറ്റ് പരിഗണനാ വിഷയങ്ങളിലും തീരുമാനമായശേഷം മാത്രം പെട്രോള്‍ ഡീസല്‍ വില വര്‍ധന പരിഗണിക്കുന്നുള്ളൂ.
അതേസമയം ഇന്ധന വില കൂട്ടുന്നത് വാഹന യാത്രക്കാരില്‍ നിന്ന് പ്രതിഷേധത്തിന് വഴിവെയ്ക്കാവുന്നതാണ്. റീട്ടെയില്‍ വിലയില്‍ അറുപത് ശതമാനവും നികുതിയാണ് പെട്രോളിനുള്ളതെന്ന് ചൂണ്ടികാണിക്കപ്പെടുന്നുണ്ട്. വലിയ ട്രക്കുകള്‍ക്കുള്ള നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരും ഉണ്ട്. 4200 യൂറോയില്‍ നിന്ന് വടക്കന്‍ അയര്‍ലന്‍ഡിലെ നിരക്കായ 900 യൂറോയിലേക്ക് കുറയ്ക്കാനാണ് ആവശ്യപ്പെടുന്നത്.