ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാന്‍ അമേരിക്ക; പുതിയ ബഹിരാകാശ നയത്തിന് ട്രംപിന്റെ അനുമതി

പതിറ്റാണ്ടുകള്‍ക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ബഹിരാകാശ ഏജന്‍സിയായ നാസ ദൗത്യം പുനരാരംഭിക്കുന്നത്. മനുഷ്യരെയും വഹിച്ചുള്ള ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങള്‍ വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നയത്തില്‍ ട്രംപ് കഴിഞ്ഞദിവസം ഒപ്പുവെച്ചിരുന്നു.

ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും മനുഷ്യനെ എത്തിക്കാനുള്ള നയത്തിനാണ് ട്രംപ് ഭരണകൂടം അനുമതി നല്‍കിയത്. 1972 ശേഷം ചന്ദ്രനില്‍ അമേരിക്കന്‍ ബരിഹാകാശ സഞ്ചാരികളെ വീണ്ടും എത്തിക്കാനുള്ള നടപടികളുടെ തുടക്കമെന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്. ഇത്തവണ ചന്ദ്രനില്‍ പതാക സ്ഥാപിക്കാനൊ പാദമുദ്ര പതിപ്പിക്കാനോ അല്ല ദൗത്യമെന്നും ആത്യന്തികമായി ചൊവ്വയും അതിനപ്പുറത്തേക്കുമുള്ള ദൗത്യങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കലാണ് ചാന്ദ്രയാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം വെളിപ്പെടുത്തി.

മുന്‍ പ്രസിഡന്റുമാരായിരുന്ന ജോര്‍ജ് ബുഷ് സീനിയറും ജൂനിയറും തങ്ങളുടെ കാലത്ത് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഭീമമായ ചെലവ് പദ്ധതിയെ പിന്നോട്ടടിച്ചു. നേരത്തെ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളുടെ വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചാന്ദ്ര യാത്ര വീണ്ടും നടത്തുമെന്ന കാര്യം ട്രംപ് പ്രഖ്യാപിച്ചിരുന്നു.

പദ്ധതിക്ക് മറ്റുരാജ്യങ്ങളുമായും സ്വകാര്യ ബഹിരാകാശ എജന്‍സികളുമായും നാസ സഹകരിച്ചേക്കുമെന്നും വിവരങ്ങളുണ്ട്. 1972 ഡിസംബറിലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനില്‍ മനുഷ്യര്‍ എത്തിയിട്ടില്ല. ഇതുവരെ 12 പേരാണ് ചന്ദ്രനില്‍ കാലുകുത്തിയിട്ടുള്ളത്. ഇവര്‍ മുഴുവനും അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളാണ്.

https://www.youtube.com/watch?v=8dBYo8NHHK4

ഡികെ

 

Share this news

Leave a Reply

%d bloggers like this: