‘പീപ്പിള്‍സ് കാര്‍’ ഫോക്‌സ്വാഗണ്‍ ബീറ്റില്‍ ഇതിഹാസം അവസാനിക്കുന്നു

ജര്‍മന്‍ കാര്‍നിര്‍മാതാവായ ഫോക്‌സ്വാഗണ്‍ തങ്ങളുടെ ഐതിഹാസിക ബ്രാന്‍ഡായ ബീറ്റില്‍ കാറിന്റെ ഉല്‍പാദനം അവസാനിപ്പിക്കുന്നു. ഉല്‍പാദനച്ചെലവും വിറ്റുവരവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ ഏറെക്കാലമായി ഫോക്‌സ്വാഗണ്‍ ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഇതൊന്നും കാറിന്റെ വില്‍പനയെ ഉയര്‍ത്താന്‍ സഹായകമായില്ല. ഈ സാഹചര്യത്തിലാണ് ഉല്‍പാദനം അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്.

2019ലാണ് കാറിന്റെ ഉല്‍പാദനം അവസാനിപ്പിക്കുക. ഇതിനു മുന്നോടിയായി കുറച്ച് പ്രത്യേക പതിപ്പുകള്‍ കമ്പനി പുറത്തിറക്കുമെന്നും സൂചനയുണ്ട്. നിലവില്‍ മെക്‌സിക്കോയിലാണ് ബീറ്റില്‍ നിര്‍മാണ ഫാക്ടറിയുള്ളത്. നിരവധി രാജ്യങ്ങളിലേക്ക് ഇവിടെനിന്ന് ഈ കാര്‍ മോഡല്‍ കയറ്റി അയയ്ക്കുന്നു. ഐറിഷ് വിപണിയിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബീറ്റില്‍ അവതരിച്ചിരുന്നു. എന്നാല്‍, മിനി അടക്കമുള്ള ബ്രാന്‍ഡുകള്‍ ഉയര്‍ത്തിയ കടുത്ത വെല്ലുവിളികളെ നേരിടാന്‍ ബീറ്റിലിന് സാധിച്ചില്ല. ആഡംബര സന്നാഹങ്ങളേറിയ ചെറുകാറുകള്‍ക്ക് ഇന്നും വിപണിയുണ്ടെങ്കിലും ബീറ്റിലിന് ആ ശ്രേണിയിലേക്ക് ഉയരാന്‍ സാധിക്കുകയുണ്ടായില്ല.

1930കളില്‍ ജര്‍മനിയെ വന്‍ സാമ്പത്തിക ശക്തിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നാസി നേതാവ് ഹിറ്റ്‌ലറുടെ ശ്രമഫലമായാണ് ബീറ്റില്‍ കാര്‍ രൂപം കൊള്ളുന്നത്. ‘പീപ്പിള്‍സ് കാര്‍’ എന്ന സങ്കല്‍പ്പമാണ് ഹിറ്റ്‌ലര്‍ക്കുണ്ടായിരുന്നത്. ഇടത്തരക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്ന ചെറുകാര്‍. ഇത് സാമ്പത്തികവ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഉതകുമെന്ന് ഹിറ്റ്‌ലര്‍ മുന്നില്‍ക്കണ്ടു. ഇങ്ങനെ പുറത്തിറങ്ങിയ ബീറ്റില്‍ ജര്‍മനിയില്‍ ഒരു വന്‍ ബ്രാന്‍ഡായി മാറി.

കാറിനെ നവീകരിച്ചെടുക്കാന്‍ ഫോക്‌സ്വാഗണ്‍ പണി പടതിനെട്ടും നോക്കിയിരുന്നു. ബീറ്റില്‍ കാറിനുള്ള ‘സ്‌ത്രൈണത’യാണ് വില്‍പന ഇടിയുന്നതെന്ന ഒരു തിയറി നേരത്തെ തൊട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാനായി ഫോക്‌സ്വാഗണ്‍ ഈയടുത്തകാലത്ത് ചില ഡിസൈന്‍ മാറ്റങ്ങള്‍ വരുത്തി കാറിന് ‘പുരുഷത്വം’ പ്രദാനം ചെയ്യാന്‍ ശ്രമിച്ചു. ഇത് ചെറിയൊരു മാറ്റം വിപണിയിലുണ്ടാക്കിയെങ്കിലും അത് സാരമായ ഒന്നായിരുന്നില്ല.

ഇതോടൊപ്പം ചെറും ആഡംബരക്കാറുകളുടെ ആരാധകരുടെ എണ്ണം താരതമ്യേന ന്യൂനപക്ഷമാണെന്നതും ഈ മേഖലയില്‍ മിനി പോലുള്ള ബ്രാന്‍ഡുകള്‍ നിരവധി കാറുകളോടെ ശക്തമായ മത്സരം കാഴ്ച വെക്കുന്നുണ്ട് എന്നതും ബീറ്റിലിന് തിരിച്ചടിയായി. ഇതേ സെഗ്മെന്റില്‍ ഫോക്‌സ്‌വാഗന് മറ്റ് മോഡലുകളൊന്നുമില്ല.

യുഎസ്സിലാണ് ബിറ്റില്‍ കുറച്ചെങ്കിലും വിറ്റുപോയിരുന്നത്. എന്നാല്‍ യുവാക്കള്‍ കൂടുതലും ക്രോസ്സോവറുകളിലേക്കും എസ്യുവികളിലേക്കും പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ബീറ്റില്‍ നല്‍കുന്ന കാല്‍പനിക സൗന്ദര്യവും സമാധാനവും ഇന്നാര്‍ക്കും വേണ്ട.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: