പാര്‍ലെ-ജി പ്ലാന്റില്‍ ബാലവേല; റെയ്ഡില്‍ 26 കുട്ടികളെ രക്ഷപ്പെടുത്തി…

രാജ്യത്തെ പ്രശസ്ത ബിസ്‌കറ്റ് കമ്പനിയായ പാര്‍ലെ-ജിയുടെ പ്ലാന്റില്‍ ബാലവേല. 26 കുട്ടികളെ ഛത്തീസ്ഗഢിലെ റായ്പൂരിലെ ബിസ്‌കറ്റ് പ്ലാന്റില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തി. അമാസിവ്‌നി മേഖലയിലെ പ്ലാന്റില്‍ കുട്ടികളെ ജോലിക്ക് നിര്‍ത്തിയിട്ടുണ്ടെന്ന വിവരം ബാലവേലയ്‌ക്കെതിരെ സര്‍ക്കാര്‍ രൂപീകരിച്ച ദൗത്യസേനയ്ക്ക് ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലൂടെയാണ് കുട്ടികളെ രക്ഷിക്കാനായത്. വെള്ളിയാഴ്ച വൈകീട്ടാണ് റെയ്ഡ് നടന്നത്. 26 കുട്ടികളെ കണ്ടെത്തിയതായി വിധാന്‍സഭ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വ്യക്തമാക്കി.

കുട്ടികളെയെല്ലാം ജുവനൈല്‍ ഹോമിലേക്ക് അയച്ചിട്ടുണ്ട്. പാര്‍ലെ ജി ഉടമയ്‌ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ്സെടുത്തിട്ടുണ്ട്. ചൈല്‍ഡ് ഡവലപ്‌മെന്റ് വകുപ്പിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 13 വയസ്സിനും 17 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് പ്ലാന്റില്‍ നിന്നും രക്ഷിച്ചത്. സംസ്ഥാനത്ത് ബാലവേലയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. ബാലവേലയ്‌ക്കെതിരായ ലോകദിനാചരണം നടന്ന ജൂണ്‍ 12 മുതലാണ് റെയ്ഡുകള്‍ സംഘടിപ്പിച്ചു തുടങ്ങിയത്. ഇതില്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ 51 കുട്ടികളെ രക്ഷിക്കാനായി.

ഒഡീഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികളില്‍ പലരും. ഇവര്‍ക്ക് പ്രതിമാസം 5000 മുതല്‍ 7000 വരെയാണ് ശമ്പളം നല്‍കിയിരുന്നത്. രാവിലെ 8 മണി മുതല്‍ വൈകീട്ട് 8 മണി വരെയാണ് കുട്ടികളെ പണിയെടുപ്പിച്ചിരുന്നത്. അതെസമയം പാര്‍ലെജിക്കെതിരായ കേസില്‍ കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ക്കേണ്ടതുണ്ടെന്ന് ബച്പന്‍ ബചാവോ ആന്ദോളന്‍ എന്ന എന്‍ജിഓയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ സന്ദീപ് കുമാര്‍ റാവു ആവശ്യപ്പെട്ടു. ഇദ്ദേഹമടക്കമുള്ളവരാണ് പാര്‍ലെ ജി കമ്പനിയിലെ ബാലവേല പുറത്തു കൊണ്ടുവരാന്‍ പൊലീസിന് വിവരങ്ങള്‍ നല്‍കിയത്.

Share this news

Leave a Reply

%d bloggers like this: