പാരിസ് ആക്രമണം; ഭീകരന്‍ റെസ്റ്ററന്റിലേക്ക് വെടിയുതിര്‍ക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

പാരിസ് : ലോകമൊട്ടാകെ കറുത്ത വെള്ളി എന്നു വിശേഷിപ്പിക്കുന്ന പാരിസ് ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പാരിസിലെ ഒരു കഫേയ്ക്ക് നേരെ ഭീകരന്‍ വെടിയുതിര്‍ക്കുന്നതും ആളുകള്‍ ചിതറിയോടുന്നതും ചിലര്‍ പിടഞ്ഞു മരിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത്. ഡെയ്‌ലി മെയ്‌ലാണ് ആക്രമണത്തിന്റെ ഭീകരത വിളിച്ചോതുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തുടരെ തുടരെയുള്ള വെടിവെയ്പ്പിനെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി പലയിടങ്ങളിലേക്കും ഓടുന്നതും, ചിലര്‍ കഫേയിലെ മേശകള്‍ക്കു താഴെയും മറ്റുമായി ഒളിച്ചിരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഭീകരന്‍ വെടിവെയ്പ്പ് താല്കാലികമായി നിര്‍ത്തിയപ്പോള്‍ ആ സമയംകൊണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു സ്ത്രീയും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു.

കൗണ്ടറിനു പിന്നിലും കഫേയ്ക്കുള്ളിലെ മേശകള്‍ക്കു താഴെയുമായി ഒളിച്ചിരുന്ന ആളുകള്‍ക്കു പുറമേ പുറത്തും ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. കഫേയ്ക്കു പുറത്തെ ടേബിളിലിരുന്ന രണ്ടു സ്ത്രീകള്‍ക്കു നേരെയും ഇതിനിടയില്‍ ഭീകരന്‍ വെടിയുതിര്‍ത്തു. ഇവരുടെ അടുത്തേക്ക് നടന്നുച്ചെന്ന ഭീകരന്‍ ഇവരുടെ തലയ്ക്കു നേരെ തന്റെ തോക്കു ചൂണ്ടി. പലപ്പോഴും ഭീകരന്‍ പലയിടങ്ങളിലേക്കായി ലക്ഷ്യബോധമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയ്ല്‍ റിപ്പോര്‍ട്ടു ചെയ്തു.

റെസ്റ്ററന്റിനുള്ളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയാണ് മനുഷ്യന്റെ മനസാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ചകള്‍ പകര്‍ത്തിയത്. റെസ്റ്ററന്റില്‍ നടന്ന വെടിവെയ്പ്പില്‍ 11 ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ റെസ്റ്ററന്റിന്റെ സുരക്ഷയെ മുന്‍നിര്‍ത്തി ഡെയ്‌ലി മെയ്ല്‍ സ്ഥാപനത്തിന്റെ പേര് വ്യക്തമാക്കിയിട്ടില്ല.

ഡി

Share this news

Leave a Reply

%d bloggers like this: