പാകിസ്ഥാന്റെ ദേശീയദിനാഘോഷം ഇന്ത്യ ബഹിഷ്‌കരിച്ചു: മോദി ആശംസ സന്ദേശം അയച്ചതായി ഇമ്രാന്‍ ഖാന്‍.

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ദേശീയദിനാഘോഷം ഇന്ത്യ ബഹിഷ്‌കരിച്ചു. ജമ്മുകശ്മീരിലെ വിവിധ വിഘടനവാദി നേതാക്കളെ ചടങ്ങിനു ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. അതേസമയം, പാകിസ്ഥാന്‍ ദേശീയ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചതായി പാക് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു.

‘പാകിസ്ഥാനിലെ ജനങ്ങളെ ആശംസകള്‍ അറിയിക്കുകയാണ്. ജനാധിപത്യം, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയ്ക്കുവേണ്ടി എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിതെന്ന് മോദി അറിയിച്ചതായി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. ഭീകരവാദവും ഹിംസയും ഇല്ലാത്ത സാഹചര്യത്തിലാണ് ഇതു നടപ്പാക്കേണ്ടതെന്നും മോദി അറിയിച്ചു. പാക് ജനതയ്ക്കുള്ള നരേന്ദ്ര മോദിയുടെ സന്ദേശത്തെ സ്വാഗതം ചെയ്യുന്നതായും ഇമ്രാന്‍ വ്യക്തമാക്കി.

ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ പറ്റിയ സമയമാണിതെന്നും കാശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്നും പാക് പ്രധാനമന്ത്രി മറുപടി പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി സമാധാനത്തിലും സമൃദ്ധിയിലുമൂന്നിയ പുതിയ ബന്ധം ഉണ്ടാകണമെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

പാകിസ്ഥാന്‍ ദേശീയ ദിനത്തിലെ പരിപാടികളില്‍ പങ്കെടുക്കാന്‍ ഇന്ത്യ പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചിരുന്നു. പരിപാടിയിലേക്കു ഹുറിയത്ത് നേതാക്കളെ ക്ഷണിക്കാനുള്ള പാക് ഹൈക്കമ്മീഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യയുടെ നീക്കം.

Share this news

Leave a Reply

%d bloggers like this: