പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടന്ന പരാതിയുമായി ദിലീപും നാദിര്‍ഷയും

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നല്‍കിയിരുന്നത്. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുമ്പാണ് പരാതി നല്‍കിയിരുന്നത്.

കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിര്‍ഷയും പരാതി നല്‍കിയിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നതെന്ന് നാദിര്‍ഷ പറഞ്ഞു. ദിലീപിന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തി. ദിലീപിന്റെ ഡ്രൈവറേയും നാദിര്‍ഷായെയും ഫോണില്‍ വിളിച്ച്, ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന് എതിരെ മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ നല്‍കാന്‍ ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായാണ് പരാതിയില്‍ പറയുന്നത്.

ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ ചില സിനിമാ താരങ്ങള്‍ ശ്രമിക്കുന്നുവെന്നാണ് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞത്. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. അതൊന്നും ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. അയാളുടെ ഉദ്ദേശമൊന്നും വ്യക്തമല്ല. ഇനിയെങ്കിലും സത്യാവസ്ഥ തെളിയണമെന്നും നാദിര്‍ഷ പറഞ്ഞു. തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലരാണ് ഭീഷണിക്ക് പിന്നിലെന്ന് നടന്‍ ദിലീപ് പ്രതികരിച്ചു. ‘കമ്മാരസംഭവം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തേനിയിലാണ് ദിലീപ് ഇപ്പോള്‍.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: