പനി ചൂടില്‍ കേരളം; സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയില്‍; ജാഗ്രതാ നിര്‍ദ്ദേശം

നിപയ്ക്കും എച്ച്1എന്‍1 ഉം ശേഷം കേരളത്തെ ഭീതിയിലാഴ്്ത്താന്‍ കോംഗോ പനി. സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച് ഒരാള്‍ ചികിത്സയിലാണ്. കേരളത്തില്‍ ആദ്യമായിട്ടാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് കോംഗോ പനി ബാധിച്ചത്. തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇയാള്‍. ഇയാളുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പനി പടരുന്നത് രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണെന്നാണ് വിവരം. കോംഗോ പനി കാരണം മരണം വരെ സംഭവിക്കാം. രോഗം വായുവിലൂടെ പകരില്ല. മറിച്ച് രോഗം ബാധിച്ചവരുടെ രക്തത്തില്‍ നിന്നും രക്താംശത്തില്‍ നിന്നുമാണ് പകരുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

ക്രിമിയന്‍ കോംഗോ ഹെമറേജിക് ഫിവര്‍ ( സി. സി. എച്ച്. എഫ്) എന്നതാണ് കോംഗോ പനിയുടെ പൂര്‍ണമായ പേര്. സി.സി. എച്ച്. എഫ് എന്നും രോഗകാരണമായ വൈറസ് അറിയപ്പെടുന്നു. ആര്‍. എന്‍.എ. വൈറസുകളുടെ കുടുംബത്തില്‍പ്പെട്ട ഈ വൈറസ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. വളര്‍ത്തുമൃഗങ്ങളിലും വന്യമൃഗങ്ങളിലും കാണുന്ന ചെള്ളാണ് രോഗം പരത്തുന്നത്. ഇതിന്റെ ലാര്‍വ മുയല്‍, കോഴി തുടങ്ങിയ ചെറുമൃഗങ്ങളിലാണ് കാണുന്നത്. എന്നാല്‍ ചെള്ള് വളര്‍ച്ചയെത്തിയാല്‍ വലിയ മൃഗങ്ങളിലേക്ക് ചേക്കേറും.

രോഗം പിടിപെടുന്ന പത്തില്‍ നാലുപേര്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്ക്. കന്നുകാലികളിലും ആടുകളിലുമാണ് രോഗകാരണമായ വൈറസുകള്‍ പെരുകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ ചെള്ള് കടിച്ചുകഴിഞ്ഞാല്‍ മൂന്നുദിവസം കൊണ്ട് പനി ലക്ഷണം കണ്ടുതുടങ്ങും. കടുത്ത പനി, വയര്‍ വേദന, ഛര്‍ദി തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഇത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കും. എഴുപത്തിയഞ്ച് ശതമാനം പേരിലും ഇത് തലച്ചോറിനെ ബാധിക്കും. ഇങ്ങനെ ബാധിച്ചുകഴിഞ്ഞാല്‍ മൂന്നുമുതല്‍ അഞ്ചുദിവസത്തിനകം മസ്തിഷ്‌കാഘാതം സംഭവിക്കുമെന്നും അരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ പത്തുദിവസം കൊണ്ട് സുഖം പ്രാപിക്കാനുള്ള സാധ്യതയും ഉണ്ട്

എ എം

Share this news

Leave a Reply

%d bloggers like this: