ജോധ്പൂര്‍: പതിനാറുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തകേസില്‍ ആള്‍ദൈവം ആസാറാം ബാപ്പു (77) വിന് ജീവപര്യന്തം. ഇയാളടക്കം മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മറ്റു രണ്ട് പേര്‍ക്ക് 20 വര്‍ഷം തടവിനും ശിക്ഷിച്ചു. വിധിപ്രസ്താവം കേട്ട് കോടതിയില്‍ ആസാറാം കുഴഞ്ഞു വീണു. രാജസ്ഥാനിലെ ജോധ്പുരില്‍ പട്ടികജാതി-പട്ടിക വര്‍ഗക്കാരുടെ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ബുധനാഴ്ച്ച രാവിലെയാണ് ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജഡ്ജി മധുസൂദന്‍ ശര്‍മയാണ് കേസില്‍ വിധി പ്രസ്താവിച്ചത്.
2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍ വെച്ച് 16കാരിയെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആസാറാം ബാപ്പുവിനെതിരേയുള്ള കേസ്. പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്‌സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം ബാപ്പുവിന്റെ പേരില്‍ കുറ്റം ചുമത്തിയിരുന്നു. ജീവ പര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണിത്.
ഉത്തരേന്ത്യയിലെ നൂറിലേറെ ആശ്രമങ്ങളുടെ സ്ഥാപകനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമാണ് ആസാറാം ബാപ്പു. ശിക്ഷാവിധിപ്രഖ്യാപനത്തിന്റെ മുന്നോടിയായി ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിന് മുന്നിലും വന്‍ സുരക്ഷാ സന്നാഹമുണ്ട്. ഡല്‍ഹിയിലെ ആശ്രമവു പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. എട്ടോളം അനുയായികളെ ഇതിനോടകം തന്നെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിധിപ്രസ്താവനാ ദിവസം ഇരയുടെ വീടിനും പരിസരത്തും ജില്ലാ ഭരണകൂടം സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.
ഡികെ