പണിമുടക്ക് ആഹ്വാനവുമായി സൈക്കാട്രിക് നേഴ്‌സുമാരും; ആരോഗ്യമേഖലയിലെ അഴിച്ചുപണിക്ക് HSE തയ്യാറാകുമോ ?

ഡബ്ലിന്‍: രാജ്യത്തെ നേഴ്‌സുമാരും മിഡ്വൈഫുമാരും ജനുവരി 30 ന് പണിമുടക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ അയര്‍ലണ്ടിലെ സൈക്കാട്രിക് നേഴ്സുമാരും സമരരംഗത്തേക്കിറങ്ങുന്നു. സുരക്ഷിതമല്ലാത്ത സ്റ്റാഫിംഗ് ലെവല്‍ ക്രമപ്പെടുത്താനും, വേതന വര്‍ധനവ് നടപ്പില്‍ വരുത്തുക, അടിയന്തര റിക്രൂട്ട്‌മെന്റ്, ജീവനക്കാരെ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരിയില്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചതായി സൈക്കാട്രിക് നഴ്‌സസ് അസോസിയേഷന്‍ (PNA) അറിയിച്ചു. രാജ്യമൊട്ടാകെ 6,000 ത്തോളം നേഴ്സുമാര്‍ PNA യില്‍ അംഗങ്ങളാണ്. പണിമുടക്ക് നടത്തുന്നതില്‍ അംഗങ്ങളുടെ അഭിപ്രായമറിയാന്‍ ഡിസംബറില്‍ നടത്തിയ ബാലറ്റ് വോട്ടെടുപ്പില്‍ 95 ശതമാനം നേഴുമാരും സമരത്തെ അനുകൂലിച്ചിരുന്നു.

ജീവനക്കാരുടെ അഭാവത്തിലും, ശമ്പള വര്‍ധനവിനും സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രധിഷേധിച്ച് നടത്തുന്ന പണിമുടക്കില്‍ ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ അധിക സമയ ഡ്യൂട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കും. ഫെബ്രുവരി 5,6,7 തിയ്യതികളിലും അധിക സമയ ജോലികള്‍ ചെയ്യാതെ പ്രതിഷേധിക്കാനാണ് തീരുമാനം. ഫെബ്രുവരി 12, 13, 14 തിയ്യതികളിലും ഇത് തുടരും.

ആവശ്യത്തിന് നേഴ്‌സുമാരില്ലാതെ സൈക്കാട്രിക് യൂണിറ്റുകളിലെ പ്രതിഹാസന്ധി ഓരോ മാസവും വര്‍ധിച്ചുകൊണ്ടിരികയാണെന്ന് PNA ജനറല്‍ സെക്രട്ടറി പീറ്റര്‍ ഹ്യൂഗ്‌സ് വ്യക്തമാക്കുന്നു. നവംബര്‍ 2017 മുതല്‍ സെപ്റ്റംബര്‍ 2018 വരെ രാജ്യത്തെ സൈക്കാട്രിക് നേഴ്സുമാരുടെ ഒഴിവുകള്‍ 40 ശതമാനം വര്‍ധിച്ചിട്ടുണ്ട്. രോഗികളുടെ സുരക്ഷയ്‌ക്കൊപ്പം സ്വന്തം ആരോഗ്യത്തെക്കുറിച്ചും അവര്‍ ആശങ്കാകുലരാണ്. വലിയ ജോലി ഭാരമാണ് തങ്ങളുടെ അംഗങ്ങള്‍ അനുഭവിക്കുന്നത്. അവരെ സംരക്ഷിക്കുകയും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കേണ്ടതിന്റെയും ബാധ്യത HSE യ്ക്ക് ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സൈക്കാട്രിക് നഴ്സുമാര്‍ ആയതിനാല്‍ തന്നെ തങ്ങള്‍ വളരെയധികം അവഗണന നേരിടേണ്ടി വരുന്നു എന്ന പരാതിയും ഇവര്‍ക്കുണ്ട്.

വേതന വര്‍ധനവ് അംഗീകരിക്കണമെന്നും, അമിത ജോലി ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് INMO യില്‍ അംഗങ്ങളായ രാജ്യത്തെ നഴ്‌സുമാര്‍ ജനുവരി 30 ന് ആദ്യഘട്ടമായി 24 മണിക്കൂര്‍ പണിമുടക്ക് നടത്തും. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഒഴികെ മറ്റെല്ലാ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകും. അമിത ജോലി ഭാരം മൂലം നഴ്‌സുമാരുടെയും രോഗികളുടെയും സുരക്ഷ ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നു. അതേസമയം PNA യുടെ ആംബുലന്‍സ് സര്‍വീസായ നാഷണല്‍ ആംബുലന്‍സ് സര്‍വീസ് റെപ്രെസെന്റഷന്‍ അസോസിയേഷന്‍ (NASRA) ജനുവരി 22 ന് പണിമുടക്കാനുള്ള ആലോചനയിലാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: