ആലപ്പുഴ: ജവഹര്‍ തായങ്കരി ഇനി ജലരാജാവ്. ആവേശപ്പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലാണ് ജവഹര്‍ തായങ്കരി ചുണ്ടന്‍ പുന്നമടയില്‍ നെഹ്‌റുവിന്റെ കൈയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പ് ഉയര്‍ത്തിയത്. മഹാദേവിക്കാട് തെക്കേതില്‍ ചുണ്ടന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ശ്രീഗണേശ് മൂന്നാമതായി ഫിനിഷ് ചെയ്തു.4 മിനുട്ട് 36 സെക്കന്റിലാണ് ജവഹര്‍ തായങ്കരി ഫിനിഷ് ചെയ്തത്
പുന്നമടയുടെ രാജാവ് കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റ കരുത്തില്‍ വേഗപോരിനിറങ്ങിയത് വെള്ളികപ്പ് മാത്രം ലക്ഷ്യമിട്ടണ്. തുഴച്ചില്‍ പാരമ്പര്യമുള്ള കുമരകത്തിന്റെ കരിവീരന്മാരുടെ കരുത്തിനൊപ്പം സൈനികരുടെ കരുത്തുംകൂടി ഒത്ത് ചേര്‍ന്നപ്പോള്‍ ജെയിംസ് കുട്ടി ജേക്കബിന്റെ നേതൃത്വത്തില്‍ തുഴഞ്ഞ ജവഹറിന് വിജയം അനായാസമായി.
1960ല്‍ കോഴിമുക്ക് നാരായണന്‍ ആചാരി നിര്‍മ്മിച്ച ജവഹര്‍ തായംങ്കരിക്ക് 51 കോല്‍ നീളവും 51 അംഗുലം വീതിയുമുണ്ട്. 1977ലും 1978 ലും തായംങ്കരി ബോട്ട് ക്ലബ്ബിനും 1985 ല്‍ ഫ്രണ്ട്‌സ് ചേന്നംങ്കരിക്കും 2010ല്‍ കുമരകം ടൗണിനും ട്രോഫി സമ്മനിച്ച ജവഹറിന്റെ വിജയം വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു. 81 തുഴക്കാര്‍ക്കും 5 പങ്കായകാര്‍ക്കും 7 നിലക്കാര്‍ക്കും മത്സരിക്കാവുന്ന ജവഹര്‍ തായംങ്കരി.
ചെറുവള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളോടെ രാവിലെ 11.30നാണ് വള്ളംകളിക്ക് തുടക്കമായത്. ഉച്ചയ്ക്ക് കേന്ദ്ര ഷിപ്പിങ് ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വള്ളംകളി ഉദ്ഘാടന ചെയ്തു. എ.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍, ചീഫ് സെക്രട്ടറി ജിജി തോംസണ്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് രണ്ടിന് ഉദ്ഘാടനസമ്മേളനത്തിന ശേഷം മാസ്ഡ്രില്‍ നടന്നു. ഇതിനുശേഷം ചെറുവള്ളങ്ങളുടെ ഫൈനലും ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സും ഫൈനലുമായിരുന്നു.