നീറ്റ് ദേഹപരിശോധന: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിപ്പിച്ച സി.ബി.എസ്.ഇ യുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യമാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് മനുഷ്യാവകാശ ലംഘനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ദേശീയ കമ്മീഷന്‍ അധ്യക്ഷന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സി.ബി.എസ്.ഇ മേഖലാ ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും റിപ്പോര്‍ട്ട് തേടി.

പ്രവേശന പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ കണ്ണൂര്‍ ജില്ല പോലീസ് മേധാവി അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേകം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചു. വസ്ത്രത്തിന്റ കൈമുറിച്ചതുമായി ബന്ധപ്പെട്ട് കേരള വാഴ്‌സിറ്റി രജിസ്ട്രാറും വിശദീകരണം നല്‍കണം. മൂന്നാഴ്ചയാണ് സമയം നല്‍കിയിരിക്കുന്നത്. മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീറ്റ് പരീക്ഷയ്ക്കിടയില്‍ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി കമ്മീഷന്‍ നടപടിക്രമത്തില്‍ നിരീക്ഷിച്ചു.

പെണ്‍ മക്കളെ പരിക്ഷ ഹാളില്‍ പ്രവേശിപ്പിക്കുന്നതിന് അനുയോജ്യമായ വസ്ത്രം കണ്ടെത്താന്‍ രക്ഷകര്‍ത്താക്കള്‍ പരിഭ്രാന്തരായി ഓടുന്ന കാഴ്ച പരീക്ഷാ ഹാളിനു പുറത്ത് സാധാരണമായിരുന്നെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹന്‍ദാസ് നിരീക്ഷിച്ചു. ചിലരുടെ സല്‍വാര്‍ കമ്മീസിന്റെ കൈ മുറിച്ചു മാറ്റി. ചിലര്‍ക്ക് ഷൂസ് അഴിക്കേണ്ടി വന്നു. ചിലര്‍ അവസരം മുതലാക്കി പരീക്ഷാ ഹാളിനു പുറത്ത് ടീഷര്‍ട്ട് വില്‍പ്പന നടത്തി. മെറ്റല്‍ ഡിക്‌റ്റേറ്റര്‍ ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞ് കണ്ണൂരില്‍ ഒരു പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചു. കറുത്ത പാന്‍സ് ധരിച്ച പെണ്‍കുട്ടിയെ പരീക്ഷ ഹാളില്‍ കയറ്റിയില്ല. പതിനൊന്നാം മണിക്കൂറിലാണ് സി.ബി.എസ്.ഇ പരീക്ഷാ ഹാളില്‍ ധരിക്കേണ്ട വസ്?ത്രങ്ങള്‍ പരീക്ഷാര്‍ത്ഥികളെ അറിയിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി.

കണ്ണൂരിലെ ചില സ്കൂളുകളില്‍ വിദ്യാര്‍ഥിനികളുടെ അടിവസ്?ത്രം അഴിച്ച് പരിശോധന നടത്തിയതായി പറയുന്ന സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സി.ബി.എസ്.ഇ യോടാണ് റിപ്പോര്‍ട്ട് തേടിയത്. സി.ബി.എസ്.ഇയുടെ ഡല്‍ഹിയിലെ ആസ്ഥാനവും തിരുവനന്തപുരതെ റീജിയണല്‍ ഓഫീസും റിപ്പോര്‍ട്ട് നല്‍കണം. പത്തുദിവസത്തിനുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. സംഭവം സംബന്ധിച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂര്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ നടന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളുടെ മാനസികനിലയെ തകര്‍ക്കുന്ന നിയന്ത്രണങ്ങളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. നീറ്റ് നടത്തിപ്പ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ വേഷവിധാനങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതും അടിവസ്ത്ര പരിശോധനയ്ക്ക് വരെ വിധേയമാകേണ്ടി വന്നതും കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എ എം

Share this news

Leave a Reply

%d bloggers like this: