ഡല്‍ഹി: നിര്‍ഭയ എന്ന ഇരുപത്തുമൂന്നുകാരിയെ വിധി കവര്‍െന്നടുത്തിട്ടിത് 3 വര്‍ഷമായെങ്കിലും നമ്മുടെയെല്ലാം മനസ്സുകളില്‍ ഇന്നും ജീവിക്കുന്നവേദനയാണ് നിര്‍ഭയ. മൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയെ നിര്‍ഭയ എന്ന പേരുനല്‍കി നാം സ്വീകരിക്കുകയായിരുന്നു.
2013 ഡിസംബര്‍ 16നാണ് ലോകത്തെതന്നെഞട്ടിച്ച സംഭവം നടന്നത്. തനിക്കുപോകേണ്ട ബസ് വൈകുമെന്നറിഞ്ഞ നിര്‍ഭയ സുഹൃത്തിനൊപ്പം സിനിമകണ്ട് രാത്രി 9 15ന് താമസസ്ഥലത്തേക്കുള്ള ബസില്‍ സുഹൃത്തുമൊത്ത് യാത്രചെയ്യുന്നതിനിടെ ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയുടെയൊപ്പം യാത്രചെയ്തിരുന്ന യുവാവിനെ ഇരുമ്പ്‌വടികൊണ്ടടിച്ച് അവശനയാക്കിയശേഷം പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയും റോഡില്‍ നഗ്‌നയാക്കി യുവാവിനേയും പെണ്‍കുട്ടിയേയും ഉപേക്ഷിക്കുകയുമായിരുന്നു.പിന്നീട് പോലീസ് ആശുപത്രിയിലെത്തിച്ച പെണ്‍കുട്ടി അപകടനിലയിലായിരുന്നുവെങ്കിലും പിന്നീട് സുഹൃത്ത് കേസിലുള്‍പ്പെട്ട ആറു പ്രതികളേയും തിരിച്ചറിഞ്ഞു.പെണ്‍കുട്ടിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നുവെങ്കിലും 2013 ഡിസംബര്‍ 29ന് അര്‍ദ്ധരാത്രി നിര്‍ഭയ മരണത്തിന് കീഴടങ്ങി.
ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി മരണത്തെ നേരിടുമ്പോഴും ഇന്ത്യപോലുള്ള ഒരു രാജ്യത്ത് ഒരു പെണ്‍കുട്ടി എന്തിന് രാത്രി പുറത്തിറങ്ങിയെന്നും അവളുടെകൂടെ രാത്രി ഒരു സുഹൃത്തുണ്ടായിരുന്നതാരാണെന്നും അവരെന്തിന് സിനിമക്ക്‌പോയെന്നുമുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചവരും നമുക്കിടയിലുണ്ട്. രാത്രി പുറത്തിറങ്ങിയതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചതെന്നും രാത്രി പുറത്തിറങ്ങിനടക്കുന്ന സ്ത്രീകള്‍ മുഴുവന്‍ മോശക്കാരാണെന്നുമുള്ള പക്ഷക്കാരുമുണ്ടായിരുന്നു അക്കൂട്ടത്തില്‍.
രാം സിംങ്,മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍ എന്നിവരെക്കൂടാതെ പ്രായപൂര്‍ത്തിയാകാത്ത ഒരാളും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങിയ കേസുകളില്‍ പ്രായപൂര്‍ത്തിയായ നാലുപേര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്ത് വിചാരണ നടക്കുന്നതിനിടെ മുഖ്യപ്രതി രാംസിങ് ജയിലില്‍ തൂങ്ങിമരിച്ചു. മറ്റുപ്രതികള്‍ക്ക് വധശിക്ഷയും കുട്ടിക്കുറ്റവാളിക്ക് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മൂന്നുവര്‍ഷം തടവുശിക്ഷയും വിധിച്ചു. വധശിക്ഷക്കെതിരെ വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍, എന്നീ പ്രതികള്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി വധശിക്ഷ ശരിവച്ചു.
ആറു പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളിയായിരുന്നു നിര്‍ഭയയെ ക്രൂരമായി ഉപദ്രവിച്ചത് എന്നാല്‍ ഇയാള്‍ക്കാണ് ഏറ്റവും കുറഞ്ഞ ശിക്ഷ ലഭിച്ചതും. പ്രായപൂര്‍ത്തിയായിട്ടില്ലയെന്ന കാരണത്താല്‍ കുട്ടിക്കുറ്റവാളിക്ക് കുറഞ്ഞ ശിക്ഷ നല്‍കിയപ്പോള്‍ പ്രായമല്ല ചെയ്ത കുറ്റം എത്രത്തോളം വലുതാണെന്നാണ് കണക്കിലെടുക്കേണ്ടേതെന്ന് പരാതികളുയര്‍ന്നിരുന്നു. മറ്റു പ്രതികള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടിയ ശിക്ഷ കുട്ടിക്കുറ്റവാളിക്ക് നല്‍കേണ്ടതുണ്ടെന്നും പരാമര്‍ശങ്ങളുണ്ടായിരുന്നു.ഇപ്പോള്‍ നിലവിലുള്ള ശിക്ഷാനിയമങ്ങളനുസരിച്ച് 18 വയസ്സില്‍ത്താഴെയുള്ളവരെ ശിക്ഷിക്കാന്‍ സാധ്യമല്ല എന്നതുകൊണ്ടുമാത്രമാണ് നിയമമനുസരിച്ച് കുട്ടിക്കുറ്റവാളിയെ വിട്ടയച്ചത്. വര്‍ഷങ്ങളായി പരിഗണനയിലിരിക്കുന്ന ഒന്നാണ് ജുവനൈല്‍ ജസ്റ്റിസ് നിയമഭേദഗതി. മെയില്‍ ലോക്‌സഭ ഇതു പാസാക്കിയിരുന്നു. എന്നാല്‍ ഈ സംഭവത്തിനുശേഷം ബില്‍ രാഷ്ട്രീയചര്‍ച്ചാവിഷയമായിരുന്നു.
ഇയാള്‍ക്ക് ശിക്ഷ കുറഞ്ഞുപോയതിനെതിരെയും മൂന്നുവര്‍ഷം തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടിക്കുറ്റവാളിയെ മോചിപ്പിക്കുന്നതിനെതിരെയും നിര്‍ഭയയുടെ രക്ഷിതാക്കളടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നുവെങ്കിലും 2015 ഡിസംബര്‍ 20ന് വൈകുന്നേരം 5 30ഓടെ കുട്ടിക്കുറ്റവാളിയെ മോചിപ്പിച്ച് എന്‍ ജി ഒക്ക് കൈമാറി.
അടുത്ത രണ്ട് വര്‍ഷത്തേക്ക് കുട്ടിക്കുറ്റവാളി ഒരു കമ്മിറ്റിയുടെ പ്രത്യേ നിരീക്ഷണത്തിലായിരിക്കുമെന്നു ഞങ്ങളറിഞ്ഞു. ഈ പ്രതിയെ വെറുതെ വിടുന്നതോടെ ഞങ്ങളുടെ മൂന്നുവര്‍ഷമായുളള പരിശ്രമങ്ങള്‍ വെറുതെയായി ഒടുവില്‍ ക്രിമിനലുകള്‍ ജയിച്ചു ഞങ്ങള്‍ക്ക് നഷ്ടമാവുകയും ചെയ്തു എന്നാലും ഞങ്ങള്‍ പോരാടുകതന്നെചെയ്യും’ കുട്ടിക്കുറ്റവാളിയെ വിട്ടയക്കുന്നതിനെക്കുറിച്ച് നിര്‍ഭയയുടെ മാതാവ് ആശാദേവി പറഞ്ഞതിങ്ങനെയായിരുന്നു.വിദ്യാര്‍ത്ഥി സംഘടനകളടക്കം പലരും നിര്‍ഭയയുടെ കുടുംബത്തിനൊപ്പമുണ്ട്.
ഡല്‍ഹിയിലെ നിര്‍ഭയ എന്ന പെണ്‍കുട്ടി സമൂഹത്തിലെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ള്‍ക്കിരകളാകുന്ന സ്ത്രീകളിലൊരാള്‍ മാത്രമാണ്. ഇതുപോലെ എത്രയോ സ്ത്രീകള്‍ ഇന്ത്യയില്‍ ഓരോദിവസവും പീഡനങ്ങള്‍ക്കിരകളാകുന്നു.