നിരന്തര ശാരീരിക പീഡനം; സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച് പെണ്‍കുട്ടി

വീട്ടില്‍ പൂജയ്‌ക്കെന്ന പേരില്‍ വന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു. ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയാണ് പീഡനം ചെറുക്കാന്‍ വേണ്ടി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന സ്വാമിയാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജയ്‌ക്കെന്ന പേരില്‍ വര്‍ഷങ്ങളായി ഈ സ്വാമി വരിക പതിവായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ അസുഖബാധിതനായി കിടപ്പിലാണ്. അമ്മയുമായി ഇയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം മുതലാക്കിയാണ് ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായത്.

പ്ലസ് ടു വിദ്യാര്‍ത്ഥിനി ആയിരിക്കുന്ന കാലം മുതല്‍ക്കേ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മറ്റാരും വിവരം അറിഞ്ഞില്ല. വര്‍ഷങ്ങളായി ഇത് തുടരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് സ്വാമി വീട്ടിലേക്ക് വരുന്നുണ്ടെന്ന് പെണ്‍കുട്ടിക്ക് വിവരം കിട്ടി. ഇതോടെ അവള്‍ ഒരു കത്തി കയ്യില്‍ സൂക്ഷിക്കുകയായിരുന്നു. വീട്ടിലെത്തിയ സ്വാമി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.

രക്തം വാര്‍ന്ന് കിടന്ന ഇയാളെ വീട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമല്ലെന്നാണ് അറിയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും ബലാത്സംഗക്കുറ്റം ചുമത്തിയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് സമ്മര്‍ദ്ദം അതിജീവിക്കാനുള്ള സഹായവും ആവശ്യമെങ്കില്‍ നിയമ സഹായവും ലഭ്യമാക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചസംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി. പെണ്‍കുട്ടി ചെയ്തത ധീരമായ നടപടിയാണെന്നം സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുളള വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സംഭവം ബിബിസിയിലും വാര്‍ത്തയായി വന്നു . ‘ഇന്ത്യയില്‍ ബലാത്സംഗം: കേരള വനിത സന്യാസിയുടെ ലിംഗം ഛേദിച്ചു’ എന്ന തലക്കെട്ടിലാണ് വാര്‍ത്ത. നാലു വര്‍ഷമായി തന്നെ പീഡിപ്പിച്ചുകൊണ്ടിരുന്ന ആളുടെ ലിംഗം 23കാരിയായ യുവതി ഛേദിച്ചതായാണ് വാര്‍ത്തയുടെ ഹൈലൈറ്റ്.  പെണ്‍കുട്ടിക്കെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പെണ്‍കുട്ടിക്കു പിന്തുണ പ്രഖ്യാപിച്ചതായും വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: