നിപാ വൈറസ്: സംസ്ഥാനത്ത് 311പേര്‍ നിരീക്ഷണത്തില്‍; യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി…തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവര്‍ നിരീക്ഷണത്തില്‍…

കൊച്ചി: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നാലു ജില്ലകളിലായി 311 പേര്‍ നിരീക്ഷണത്തിലെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രോഗബാധയുള്ള യുവാവിനെ പരിചരിച്ച നാലുപേരും ഇതിലുള്‍പ്പെടുന്നു. തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം നിപാ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി കണ്ടുതുടങ്ങിയിട്ടുണ്ട്. കൊച്ചിയില്‍ പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ തന്നെയാണെന്ന് ആരോഗ്യവകുപ്പിന്റെ സിഥിരീകരണം വന്നിരുന്നു. എന്‍.ഐ.വിയില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) നിന്നുള്ള പരിശോധനാ ഫലം നിപയാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. നിപയാണെന്ന മുന്‍ധാരണയോടെ തന്നെ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. എറണാകുളത്തെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. നേരത്തെ ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുനെയിലേക്കും രക്ത സാമ്പിളുകൾ പരിശോധനക്ക് അയച്ചത്.

വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായി ആരോഗ്യ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ എറണാകുളം ഗെസ്റ്റ് ഹൗസില്‍ വെച്ച് വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. നിപ പ്രതിരോധം സംബന്ധിച്ചുള്ള എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂം വഴിയായിരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഫോറസ്റ്റ്, മൃഗസംരക്ഷണം, തൊഴില്‍ വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് തൊഴില്‍ വകുപ്പിന് നിര്‍ദേശം നല്‍കി. ഒന്നിടവിട്ട ദിവസങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് രോഗലക്ഷണങ്ങളുള്ളവരുണ്ടോ എന്ന് വിലയിരുത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും വേണം. ലേബര്‍ ക്യാമ്പുകളില്‍ അവരുടെ ഭാഷയിലുള്ള ബോധവല്‍ക്കരണ പോസ്റ്ററുകള്‍ തയ്യാറാക്കി പ്രദര്‍ശിപ്പിക്കണം. മലയാളം കൈകാര്യം ചെയ്യുവാന്‍ അറിയാവുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് അവരുടെ ഇടയില്‍ ബോധവല്‍ക്കരണം നടത്തണം. ആയുര്‍വേദ, ഹോമിയോ വകുപ്പുകള്‍ പനി, മറ്റു ഗുരുതര ലക്ഷണങ്ങളോടെയെത്തുന്നവരെ അലോപ്പതി സംവിധാനത്തിലേക്ക് റഫര്‍ ചെയ്യണം. മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ മൂന്ന് ആഴ്ചകളില്‍ ഉണ്ടായിട്ടുള്ള അസ്വാഭാവിക സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പന്നിവളര്‍ത്തു കേന്ദ്രങ്ങളിലും മറ്റും വവ്വാലുകളുമായി നേരിട്ടുള്ള ബന്ധം ഉണ്ടാകാത്ത രീതിയിലുള്ള സുരക്ഷ ഒരുക്കണം. ഫാമുകളെ പ്രത്യേകം നിരീക്ഷണത്തില്‍ വെക്കണം. വനംവന്യജീവി വകുപ്പും നിരീക്ഷണം ശക്തമാക്കേണ്ടതാണ്.

രോഗം സ്ഥിരീകരിച്ച വടക്കേക്കര പഞ്ചായത്തുള്‍പ്പെടുന്ന ഏഴിക്കര ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിപ സംബന്ധിച്ച പ്രത്യേക പരിശീലനം നടത്തി ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ശ്രീദേവിയുടെ നേതൃത്വത്തില്‍ നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യ കെ.ആര്‍. ക്ലാസ്സെടുത്തു.നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില വിലയിരുത്തുന്നതിനായി അടുത്ത 21 ദിവസത്തേക്കായി പ്രത്യേക കര്‍മ്മ പദ്ധതിയും തയ്യാറാക്കി. ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഷീജ എന്‍.എ യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വടക്കേക്കരയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ നടപടികള്‍ വിശദീകരിച്ചു.

ഇത് കൂടാതെ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലെയും ജീവനക്കാര്‍ക്ക് ബുധനാഴ്ച്ച പരിശീലനം നല്‍കും. പനിബാധിതരായി എത്തുന്ന രോഗികളെ പരിചരിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, ഒരുക്കേണ്ട സജ്ജീകരണങ്ങള്‍ എന്നിവ സംബന്ധിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ബോധവല്‍ക്കരണം നല്‍കും. പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ ലിസ്റ്റ് തയ്യാറാക്കി അവരുടെ ഓരോരുത്തരുടെയും ആരോഗ്യ നില ദൈനംദിനം വിലയിരുത്തുന്നുണ്ട്. 311 പേരുടെ ലിസ്റ്റാണ് ഇത് വരെ തയ്യാറാക്കിയിട്ടുള്ളത്. ഇവരോട് വീട്ടില്‍ തന്നെ കഴിയുവാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരെ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നും നേരിട്ട് ഫോണില്‍ വിളിച്ച് ആരോഗ്യനില വിലയിരുത്തുന്നുണ്ട്. ഇവരില്‍ ചെറിയ പനി, തൊണ്ട വേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ള 4 പേരെ വിദഗ്ദ്ധ ചികിത്സ, പരിശോധന എന്നിവയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരില്‍ മൂന്നു പേര്‍ രോഗിയെ ആശുപത്രിയില്‍ പരിചരിച്ച സംഘത്തിലുണ്ടായിരുന്നവരാണ്. ഒരാള്‍ രോഗിയോടൊപ്പം പഠിച്ച വിദ്യാര്‍ത്ഥിയും. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു ജില്ലകളിലുള്ളവരെ അതാത് ജില്ലയില്‍ നിന്നും നിരീക്ഷണം നടത്തുന്നതാണ്. നിപ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് വിവിധ നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: