നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപ് ഒന്നാം പ്രതിയാകാന്‍ സാധ്യത; അന്വേഷണ സംഘത്തിന്റെ നിര്‍ണായക യോഗം നാളെ

 

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഒന്നാം പ്രതിയാകാന്‍ സാധ്യത. കൃത്യം നടത്തിയ പള്‍സര്‍ സുനിയെ രണ്ടാം പ്രതിയും ദിലീപിനെ ഒന്നാം പ്രതിയുമാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം നടക്കുന്നത്.

നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയായിരുന്നുവെന്നും ഇത് കുറ്റകൃത്യത്തില്‍ പങ്കെടുക്കുന്നതിന് തുല്യമായ കുറ്റമായി കണക്കാക്കാമെന്നുമാണ് അന്വേഷണസംഘം പറയുന്നത്. കുറ്റം ചെയ്തയാളും, കുറ്റം ചെയ്യാന്‍ നിര്‍ബന്ധിച്ചയാളും തമ്മില്‍ വ്യത്യാസമില്ലെന്നും, അതിനാല്‍ ദിലീപ് ഒന്നാം പ്രതിയും,പള്‍സര്‍ സുനി രണ്ടാം പ്രതിയായേക്കുമെന്നാണ് വിവരം. ഗൂഢാലോചന കൃത്യം നടത്തുന്നതിന് തുല്യമായ കുറ്റമാണ്. അതിനാല്‍ ദിലീപിനെ കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന സൂചന. ഇക്കാര്യത്തില്‍ എഡിജിപി സന്ധ്യയുടെ നേതൃത്വത്തില്‍ നാളെ ചേരുന്ന യോഗത്തില്‍ അന്വേഷണ സംഘം അന്തിമ തീരുമാനമെടുക്കും.

കഴിഞ്ഞ ഫെബ്രുവരി 17നായിരുന്നു തൃശൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് വരുന്ന വഴി നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 20 ന് സംഭവവുമായി ബന്ധപ്പെട്ട് പള്‍സര്‍ സുനി പിടിയിലാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുകയും ഇതിനെ തുടര്‍ന്ന് ജൂലൈ പത്തിന് ദിലീപിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് 85 ദിവസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കസ്റ്റഡിയില്‍ നിന്നും പുറത്തിറങ്ങുന്നത്.

നിലവില്‍ പതിനൊന്നാം പ്രതിയാണ് ദിലീപ്. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ രണ്ടാം പ്രതിയാക്കുമെന്നായിരുന്നു നേരത്തെ വിവരം ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘം ഒന്നുകൂടി യോഗം ചേര്‍ന്ന് മാത്രമേ അന്തിമ തീരുമാനമെടുക്കൂ.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: