ദുരിതാശ്വാസ നിധിയില്‍ ഒരു ദിവസം 25000ത്തില്‍ കൂടുതല്‍ നേരിട്ട് നിക്ഷേപിക്കാനായില്ല; പ്രശ്‌നം പരിഹരിച്ചെന്നറിയിച്ച് എസ് ബി ഐ

കേരളം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നാണ് സഹായധനം ഒഴുകിയെത്തുന്നത്. ദുരിതം അനുഭവിക്കുന്നവര്‍ക്ക് നേരിട്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴിയുമാണ് ഈ സഹായങ്ങള്‍ അര്‍ഹതപ്പെട്ടവരില്‍ എത്തിച്ചേരുന്നത്. എന്നാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കര്‍ക്കശമായ ഒരു നിബന്ധന മൂലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചേരേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമായെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്.

എസ് ബി ഐയില്‍ അക്കൗണ്ട് ഉള്ള ബ്രാഞ്ചില്‍ അല്ലാതെയുള്ള ബ്രാഞ്ചുകളില്‍ നിന്നും (നോണ്‍ ഹോം ബ്രാഞ്ച്) ഒരു ദിവസം ആകെ 25000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനാകില്ല എന്ന നിബന്ധനയാണ് പ്രശ്‌നത്തിന് കാരണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലാണ്. ഇവിടെയല്ലാതെ ഏത് ബ്രാഞ്ചില്‍ നിന്നും തുക നിക്ഷേപിച്ചാലും ഈ അക്കൗണ്ടില്‍ ഒരു ദിവസം ആകെ 25000 രൂപ മാത്രമേ സ്വീകരിക്കാനാകൂ. പ്രളയ ബാധിതര്‍ക്ക് സഹായമായി ഒട്ടനവധി പേരാണ് ചെറുതും വലുതുമായ തുക നിക്ഷേപിക്കുന്നത്. ചിലര്‍ ഓണ്‍ ലൈന്‍ വഴിയും ചിലര്‍ നേരിട്ടും തുക നിക്ഷേപിക്കുന്നുണ്ട്. ഇതില്‍ നേരിട്ട് നിക്ഷേപിക്കുന്നവര്‍ക്കാണ് ബുദ്ധിമുട്ട് നേരിട്ടത്. ലിമിറ്റ് കഴിഞ്ഞതിനാല്‍ പലരും പണം നിക്ഷേപിക്കാതെ മടങ്ങി. ചിലര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള പദ്ധതി തന്നെ ഉപേക്ഷിച്ചു.

കാലടി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ അസ്ലഫ് പാറേക്കാടന്‍ ആണ് ഈ വിഷയം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത്. തന്റെ ഓണറേറിയത്തില്‍ നിന്നും 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനായിരുന്നു ഇയാളുടെ തീരുമാനം. ഇതിനായി അസ്ലഫ് എസ് ബി ഐ കാലടി ശാഖയിലെത്തുകയും ചെയ്തു. എന്നാല്‍ അക്കൗണ്ട് ലിമിറ്റ് കഴിഞ്ഞതിനാല്‍ തുക സ്വീകരിക്കാനാകില്ലെന്നായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ മറുപടി. ഈ പ്രത്യേക അവസരത്തില്‍ ഈ അക്കൗണ്ടിനെങ്കിലും ഈ നിബന്ധന ഒഴിവാക്കേണ്ടതല്ലേയെന്ന് ചോദിച്ചെങ്കിലും ബാങ്ക് അധികൃതര്‍ ഇതിനെ നിസാരവല്‍ക്കരിക്കാനാണ് ശ്രമിച്ചതെന്ന് അസ്ലഫ് ആരോപിക്കുന്നു.

കൂടാതെ ഓണ്‍ലൈന്‍ ആയോ തിരുവനന്തപുരം സിറ്റി ബ്രാഞ്ചില്‍ നേരിട്ടോ നിക്ഷേപിക്കാനും ഇവര്‍ നിര്‍ദ്ദേശിച്ചു. ബാങ്കില്‍ നിന്നും പുറത്തിറങ്ങിയ അസ്ലഫ് ഈ വിവരങ്ങള്‍ ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ഇട്ടു. വൈകിട്ട് 6 മണിയോടെ ബാങ്ക് ഈ നിബന്ധന നീക്കം ചെയ്യുകയായിരുന്നു. ഒരു ദിവസം ഒരു അക്കൗണ്ടിലേക്ക് നോണ്‍ ഹോം ബ്രാഞ്ചില്‍ നിന്നും 25000 രൂപയില്‍ കൂടുതല്‍ നേരിട്ട് നിക്ഷേപിക്കാനാകില്ല എന്ന നിബന്ധന ഈ അക്കൗണ്ടിന്റെ കാര്യത്തില്‍ നീക്കം ചെയ്തതായി എസ് ബി ഐ അധികൃതര്‍ അഴിമുഖത്തെ അറിയിച്ചു.

അതേസമയം ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യം ഇല്ലാത്തതിനാലും തിരുവനന്തപുരത്ത് താമസിക്കാത്തവര്‍ക്കും പണമടയ്ക്കാന്‍ സാധിക്കാതെ വന്നതിന് എന്ത് പരിഹാരം കാണുമെന്ന് അധികൃതര്‍ പറയുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കാലം ബാങ്കിന്റെ കര്‍ശന നിബന്ധന അല്ലങ്കില്‍ കടുംപിടുത്തം മൂലം എത്രമാത്രം ആളുകളായിരിക്കും മടങ്ങിയിരിക്കുകയെന്നും അസ്ലഫ് ചോദിക്കുന്നു.

 

എ എം

Share this news

Leave a Reply

%d bloggers like this: