ദുബായില്‍ ജോലിക്കയച്ച സ്ത്രീകളെ കൈമാറിയത് പെണ്‍വാണിഭസംഘത്തിന്, രക്ഷപ്പെട്ട മൂന്നുയുവതികള്‍ നാട്ടിലെത്തി

 

ആലപ്പുഴ: വീട്ടുജോലി വിസ നല്കി ദുബായില്‍ ജോലിക്കയച്ച സ്ത്രീകളെ പെണ്‍വാമിഭസംഘത്തിന് കൈമാറി. ഇവരില്‍ നിന്ന് രക്ഷപെട്ട ആലപ്പുഴ തോട്ടപ്പള്ളി സ്വദേശികളായ മൂന്ന് യുവതികള്‍ നാട്ടില്‍ തിരിച്ചെത്തി. മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ സംഘത്തിന്റെ വലയില്‍ ഉള്ളതായി ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമ്പലപ്പുഴക്കാരനായ ഏജന്റാണ് 50000 രൂപ വീതം വാങ്ങി യുവതികളെ ദുബായിലേക്കയച്ചത്. രാജാവിന്റെ വസതിയില്‍ ജോലിക്കെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. വീട്ടു ജോലിക്കെന്ന് വിസയില്‍ രേഖപ്പെടുത്തിയത് ചോദ്യം ചെയ്തപ്പോള്‍ ദുബായില്‍ എത്തുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം നല്കി. ഒടുവില്‍ ദുബായില്‍ ഇവര്‍ അകപ്പെട്ടത് ശ്രീലങ്കക്കാരായ ദമ്പതികള്‍ നടത്തുന്ന പെണ്‍വാണിഭ കേന്ദ്രത്തിലാണ്. . ഇന്ത്യക്കാരടക്കം 40 ഓളം പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കൊടിയ പീഡനം ഇവര്‍ നേരിട്ട് കണ്ടു.

മുംബൈയില്‍ നിന്ന് യാത്ര പുറപ്പെടും മുമ്പ് ഇവര്‍ സംഘടിപ്പിച്ചിരുന്ന സിം കാര്‍ഡാണ് രക്ഷയായത്. ദുബായിലെ ദുരനുഭവങ്ങള്‍ നാട്ടിലറിയിക്കാന്‍ ഇത് സഹായിച്ചു. 40 ദിവസത്തെ നരകയാതനക്ക് ശേഷം പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി വഴി ഇവരെ നാട്ടിലെത്തിക്കുകയായിരുന്നു. പല തവണ പരാതിപ്പെട്ടിട്ടും തങ്ങളെ ചതിക്കുഴിയില്‍ വീഴ്ത്തിയ ഏജന്റിനെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: