തെരുവ് നായുടെ കടിയേറ്റ ദേവാനന്ദിന്റെ നില ഗുരുതരം, സഹായവുമായി മമ്മൂട്ടി

തെരുവ് നായുടെ കടിയേറ്റ ദേവാനന്ദിന്റെ നില ഗുരുതരം, സഹായവുമായി മമ്മൂട്ടി

കൊച്ചി: കോതമംഗലത്തു തെരുവു നായയുടെ കടിയേറ്റ മൂന്നു വയസുകാരന്‍ ദേവാനന്ദിനു സഹായമായി നടന്‍ മമ്മൂട്ടി. ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായമാണ് മമ്മൂട്ടി തന്റെ ജന്മദിനം കൂടിയായ ഇന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്. വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടിയുടെ സുഹൃത്തുക്കള്‍ അറിയിച്ചു.

കുട്ടിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. അതേസമയം കുട്ടിയെ തെരുവ് നായ് കടിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

അതേസയമം തെരുവുനായുടെ കടിയേറ്റ ദേവാനന്ദിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇന്ന് കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. മുഖത്ത് കടിയേറ്റു കുട്ടിയെ ഗുരുതരാവസ്ഥയില്‍ അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പോലി തൃക്കാരുകുടിയില്‍ രവി-അമ്പിളി ദമ്പതികളുടെ മകനാണ് ദേവാനന്ദ്

ഇന്നു രാവിലെ കുട്ടിയെ ഡോക്ടര്‍മാര്‍ വിശദമായ പരിശോധിച്ചിരുന്നു.കണ്ണിനും മുഖത്തുമുള്ള പരിക്കു ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടു കണ്ണുകളുടേയും കണ്‍പോളകള്‍ക്ക് സാരാമായ പരിക്കേറ്റിറ്റുണ്ട്. ഇടതു കണ്ണിന്റെ ഞരമ്പിനും ക്ഷതമുണ്ട്. ശസ്ത്രക്രിയ നടത്തിയ ശേഷം പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശസ്ത്രക്രിയ ഉച്ചയ്ക്കു ശേഷം ഉണ്ടാകുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്കു 1.45നാണ് വീടിനു മുന്‍ഭാഗത്തു വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് തെരുവു നായുടെ ആക്രണം ഉണ്ടായത്. വരാന്തയില്‍നിന്നു നായ കുട്ടിയെ കടിച്ചു വലിച്ചു മുറ്റത്തേയ്ക്കിട്ടു തുടരെ കടിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് അമ്മ അമ്പിളിയും മുത്തശി കാര്‍ത്ത്യായനിയും ഓടിയെത്തിയപ്പോള്‍ മുറ്റത്തിട്ടു നായ കുഞ്ഞിനെ കടിച്ചു കീറുന്നതാണു കണ്ടത്. ആക്രമണത്തില്‍ കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റു. പരിഭ്രാന്തരായ വീട്ടുകാര്‍ ബഹളം കൂട്ടി ഒരുവിധത്തില്‍ നായയെ തുരത്തി. രക്തത്തില്‍ കുളിച്ച കുട്ടിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: