തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റജബ് തയിപ് എര്‍ദോഗന് തിളക്കമാര്‍ന്ന വിജയം. ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലമെന്ററി സമ്പ്രദായത്തില്‍ നിന്ന് പ്രസിഡന്‍ഷ്യല്‍ ഭരണരീതിയിലേക്ക് മാറിയ ശേഷമുള്ള നിര്‍ണായക തെരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടുകള്‍ നേടിയാണ് എര്‍ദോഗന്‍ വിജയിച്ചത്. മുഖ്യ എതിരാളിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് മുഹര്‍റം ഇന്‍ജെ 31 ശതമാനം വോട്ടുകളാണ് നേടിയത്. എര്‍ദോഗനും ഇന്‍ജെയുമുള്‍പ്പെടെ ആറു സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.
പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയതോടെ രാജ്യത്ത് നടക്കാന്‍ പോകുന്നത് ഏകാധിപത്യമായിരിക്കുമെന്ന വിമര്‍ശനങ്ങള്‍ക്കിടെ നടന്ന തിരഞ്ഞെടുപ്പിലാണ് എര്‍ദോഗന്‍ ഉജ്ജ്വല വിജയം നേടിയിരിക്കുന്നത്. ഇതോടെ എര്‍ദോഗന്‍ അട്ടിമറിയിലൂടെ നേടിയതാണ് ഹിതപരിശോധനാഫലമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന്റെ മുനയൊടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 2003 മുതല്‍ പ്രധാനമന്ത്രിയായും 2014നു ശേഷം പ്രസിഡന്റായും 16 വര്‍ഷമായി തുര്‍ക്കിയെ നയിക്കുന്നഎര്‍ദോഗന് തന്റെ രാഷ്ട്രീയജീവിത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഈ പൊതുതെരഞ്ഞെടുപ്പ്.
അതേസമയം, ഫലം പുറത്തുവരുന്നതിനു മുന്‍പ് എര്‍ദോഗന്‍ സ്വയം ജേതാവായി പ്രഖ്യാപിച്ചത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷനും ചേര്‍ന്ന് ഫലം അട്ടിമറിച്ചെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തെത്തി. ‘ഈ രാഷ്ട്രം എന്നെ പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നു’ എന്നാണ് ഔദ്യോഗിക ഫലം പുരത്തുവരുന്നതിനു മുന്‍പ് എര്‍ദോഗന്‍ പറഞ്ഞത്. തുര്‍ക്കിയെ ഞാന്‍ അഭിവാദ്യം ചെയ്യുന്നുവെന്നും ജനാധിപത്യത്തിന്റെ മറ്റൊരു പരീക്ഷണം കൂടെ നമ്മള്‍ വിജയിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുഭവജ്ഞാനമാണ് ഒരു പ്രസിഡന്റിനുണ്ടായിരിക്കേണ്ടതെന്നും തിരഞ്ഞെടുക്കപ്പെട്ടാല്‍ പുതിയ സംവിധാനത്തിനുകീഴില്‍ തുര്‍ക്കി ഉയരങ്ങള്‍ കീഴടക്കുമെന്നും എര്‍ദോഗന്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലുടനീളം പറഞ്ഞിരുന്നു. സര്‍വെഫലങ്ങളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരുന്നത്. തുര്‍ക്കിയിലെ വോട്ടവകാശം ഉള്ളവരില്‍ 90% പേരും വോട്ട് ചെയ്തു. ചരിത്രത്തിലാദ്യമായാണ് തുര്‍ക്കിയില്‍ ഇത്രയും പേര്‍ വോട്ടു രേഖപ്പെടുത്തുന്നത്.
ഡികെ