ലോകത്തെ ഞെട്ടിച്ച തീപ്പിടിത്തമുണ്ടായി രണ്ടുമാസത്തിനുശേഷം പാരീസിലെ വിശ്വപ്രസിദ്ധമായ നോത്രദാം കത്തീഡ്രലില്‍ ആദ്യ കുര്‍ബാന നടന്നു. സുരക്ഷാ കാരണങ്ങളാല്‍ മുപ്പതോളം പേരെ മാത്രമാണ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവദിച്ചത്. ഒരു കത്തോലിക്കാ ചാനല്‍ യൂടൂബിലൂടെ കുര്‍ബാന തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
കത്തീഡ്രലിനകത്തെ പ്രത്യേക ചാപ്പലില്‍ വെച്ചാണ് കുര്‍ബാന നടത്തിയത്. തീപിടുത്തത്തില്‍ കത്തിച്ചാമ്പലായ പള്ളിയുടെ ദൃശ്യങ്ങളും ദൃശ്യങ്ങളില്‍ കാണാമായിരുന്നു. നോത്രദാമിന്റെ പുനര്‍നിര്‍മ്മാണം നടന്നുവരികയാണ്. 150 ഓളം ആളുകള്‍ ഇപ്പോള്‍ നിര്‍മ്മാണ ജോലി ചെയ്യുന്നുണ്ട്. ‘കത്തീഡ്രല്‍ ഇപ്പോഴും ദുര്‍ബലാവസ്ഥയില്‍ തന്നെയാണ്. പ്രധാന കമാനങ്ങളൊന്നും അപകടഭീഷണിയെ അതിജീവിച്ചിട്ടില്ല. അവ എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാം’- സാംസ്‌കാരിക മന്ത്രി ഫ്രാങ്ക് റിസ്റ്റര്‍ പറഞ്ഞു.
പുനര്‍നിര്‍മ്മാണത്തിനുള്ള സംഭാവനകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍, 950 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തതില്‍ ചെറിയൊരു ഭാഗം മാത്രമാണ് ലഭിച്ചിട്ടുള്ളത്. പാരീസിലെ അതിരൂപത ബിഷപ്പായ മൈക്കല്‍ ഓപെറ്റിറ്റിന്റെ നേതൃത്വത്തിലാണ് കുര്‍ബാന നടന്നത്. ദുരന്തത്തെക്കുറിച്ച് അദ്ദേഹം പരോക്ഷമായി മാത്രം പരാമര്‍ശം നടത്തുകയുണ്ടായി. കത്തീഡ്രലിലെ അള്‍ത്താര പ്രതിഷ്ഠിച്ചതിന്റെ വാര്‍ഷികദിനമായതിനാലാണ് ജൂണ്‍ 16 ആദ്യ കുര്‍ബാനയ്ക്കായി തിരഞ്ഞെടുത്തത്. എല്ലാ വര്‍ഷവും ഈ ദിനം ആഘോഷിക്കാറുണ്ട്.
13-ാം നൂറ്റാണ്ടിലാണ് ഗോഥിക് വാസ്തുവിദ്യയില്‍ പള്ളി പണികഴിപ്പിച്ച പള്ളിയാണ് നോത്രദാം കത്തീഡ്രല്‍. ഏപ്രില്‍ പതിനഞ്ചിനാണ് പള്ളിക്ക് തീ പിടിച്ചത്. നോത്രദാമിന്റെ പ്രധാനഘടനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും കത്തീഡ്രല്‍ പുനര്‍നിര്‍മിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. പുനര്‍നിര്‍മാണത്തിനായി ഫ്രാന്‍സിലെ ശതകോടീശ്വരന്മാര്‍ വന്‍ തുക വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.