തകര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്പിന്റെ പുനരുദ്ധാരണത്തിനുള്ള ‘മാനിഫെസ്റ്റോ’യുമായി സാമ്പത്തിക വിദഗ്ധര്‍

യൂറോപ്പ് എന്ന ഏകീകൃത രാഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കാനുള്ള ശക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിഖ്യാത സാമ്പത്തികശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയുടെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ചു. വിഭജനം, നിസ്സംഗത, അസമത്വം, വലതുപക്ഷ ജനാധിപത്യവാദം തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്പിന്റെ പുനരുദ്ധാരണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്.

അന്‍പതിലധികം സാമ്പത്തിക വിദഗ്ദ്ധര്‍, അര ഡസനോളം രാജ്യങ്ങളില്‍ നിന്നുള്ള ചരിത്രകാരന്മാരും മുന്‍ രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്നവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ദാരിദ്ര്യം, കുടിയേറ്റം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി ജനാധിപത്യം പുനസ്ഥാപിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് പ്രധാനമായും അവര്‍ പരിശോധിച്ചത്. റിപ്പോര്‍ട്ടിന്റെ പേരുതന്നെ ‘യൂറോപ്പിന്റെ ജനാധിപത്യവല്‍ക്കരണത്തിനുള്ള മാനിഫെസ്റ്റോ’ എന്നാണ്.

നിലവില്‍ യൂറോപ്യന്‍ യൂണിയനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും സമ്പന്നരെ സഹായിക്കുന്ന തരത്തിലുള്ളതാണെന്ന് അവര്‍ വിലയിരുത്തുന്നു. ബ്രെക്സിറ്റിന് ശേഷം പല അംഗ രാജ്യങ്ങളിലും യൂറോപ്പ് വിരുദ്ധരായ ആളുകള്‍ അധികാരത്തില്‍ എത്തിയതും യൂറോപ്പ് എന്ന ഏകീകൃത രാഷ്ട്രത്തിന് കനത്ത വെല്ലുവിളിയാണ്. ഇന്നത്തെ യൂറോപ്യന്‍ സാഹചര്യത്തില്‍ മൗലികമായ മാറ്റങ്ങള്‍ വരുത്താതെ ഈ നില തരണം ചെയ്യാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു.

സ്പെയിനിലെ നേതാവായ പാബ്ലോ ഇഗ്ലെസിയാസ്, ഇറ്റാലിയന്‍ മുന്‍ പ്രധാനമന്ത്രി മസ്സിമോ ഡി അലമ, ബെല്‍ജിയന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞനായ പോള്‍ മാഗ്നെറ്റെ, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൌണിന്റെ ഉപദേഷ്ടാവായിരുന്ന മൈക്കല്‍ ജേക്കബ് തുടങ്ങിയവര്‍ പിക്കറ്റിയുടെ സംഘത്തിലുണ്ട്.

കോര്‍പ്പറേറ്റുകളില്‍ നിന്നും ഓരോ വര്‍ഷവും നികുതിയായി ലഭിക്കുന്ന 800 ബില്യണ്‍ യൂറോ ഫലപ്രദമായി വിനിയോഗിക്കുന്നത് സംബന്ധിച്ച് കൂടിയാലോജിക്കാന്‍ അടിയന്തിരമായി യൂറോപ്യന്‍ അസംബ്ലി വിളിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ വന്‍കിട ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നും വളരെ കുറഞ്ഞ തോതിലാണ് പല യോറോപ്യന്‍ രാജ്യങ്ങളും നികുതി ഈടാക്കുന്നത്.

കോര്‍പ്പറേറ്റുകളില്‍ നിന്നും 15% അധിക നികുതി പിരിക്കുക, 100,000 യൂറോയില്‍ അധിക വരുമാനമുള്ളവരുടെ നികുതി വര്‍ദ്ധിപ്പിക്കുക, 1 മില്യണ്‍ യൂറോയില്‍ അധികം സംബാദ്യമുള്ളവരില്‍ നിന്നും ആഢംഭര നികുതി ഈടാക്കുക, കാര്‍ബണ്‍ ടാക്സ് ഏര്‍പ്പെടുത്തുക എന്നീ നാല് സ്രോതസ്സുകളില്‍ നിന്ന് കൂടുതല്‍ ഫണ്ട് കണ്ടെത്താനാണ് അവര്‍ നിര്‍ദേശിക്കുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: