ഗോവയിലെ കാനകൊണ ടൂറിസ്‌റ് റിസോര്‍ട്ടിനോട് ചേര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് പതിനാലാം തീയതി ക്രൂരമായി കൊലചെയ്യപ്പെട്ട ഐറിഷ് യുവതി ഡാനിയേലയെ ഉപദ്രവിച്ചത് താനല്ലെന്ന് കേസിലെ മുഖ്യപ്രതി വികാസ് ഭഗത്. ഭഗത് തന്റെ സഹോദരിക്ക് അയച്ച 24 പേജുള്ള കത്ത് പ്രമുഖ ദേശീയ മാധ്യമത്തില്‍ അച്ചടിച്ചു വരികയും ചെയ്തു. തന്റെ സുഹൃത്തുക്കളെ കാണാന്‍ ഇന്ത്യയിലെത്തിയ ഡാനിയേലയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച ഭഗത് മൂന്ന് പേര്‍ ചേര്‍ന്ന് പാറകഷ്ണങ്ങളും, കുപ്പിയുമുപയോഗിച്ച് ഡാനിയേലയെ പരിക്കേല്പിക്കുന്നത് കണ്ടപ്പോള്‍ അവരെ രക്ഷിക്കാനാണ് താന്‍ ശ്രമം നടത്തിയതെന്ന് കത്തില്‍ വിശദീകരിക്കുന്നു.
എന്നാല്‍ ഭാഗത്തിന്റെ തുറന്ന കത്തില്‍ ഒരിക്കലും വിശ്വാസമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ഡാനിയേലയുടെ കുടുംബം അറിയിച്ചു. പിടിക്കപ്പെട്ടപ്പോള്‍ പൂര്‍ണ്ണമായും കുറ്റസമ്മതം നടത്തിയ വികാസ് ഭഗത് പിന്നീട് മൊഴി മാറ്റി പറയുന്നതില്‍ ഒരു അടിസ്ഥാനവുമില്ലെന്ന് വിശദീകരണം നല്‍കി. പോലീസ് തന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്ന് കത്തില്‍ പരാമര്‍ശിക്കുന്നു. അതേസമയം പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുക്കുന്നതില്‍ നിന്ന് ഒരിക്കലും പിന്നോക്കം പോകില്ലെന്ന് ഡാനിയേലയുടെ കുടുംബം തുറന്നടിച്ചു.
ഒരുമാസത്തോളം ഇന്ത്യയില്‍ പര്യടനം നടത്തി വന്ന ഡാനിയേല ഹോളി ആഘോഷത്തിനായാണ് ഗോവയിലെ പാലോളം ബീച്ചില്‍ എത്തിയത്. കൊല്ലപ്പെട്ട ഡാനിയേലയുടെ ദേഹമാസകലവും,മുഖത്തും പരിക്കുകള്‍ ഏറ്റ പാടുകളുണ്ട്.അതിക്രൂരമായാണ് പ്രതികള്‍ ഡാനിയേലയെ കൊലപ്പെടുത്തിയത്. തലയ്ക്കും കഴുത്തിനും ഗുരുതരമായ പരുക്കേറ്റാണ് ഡാനിയേല മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഡികെ