വിക്കലോ: എന്നിസ്‌ക്കരിയയില്‍ നിന്നും തട്ടികൊണ്ട് പോയ ജസ്റ്റിന്‍ വാല്‍ഡസ് എന്ന ഫിലിപ്പിനോ യുവതിയുടേതെന്ന് സംശയിക്കുന്ന മൃദദേഹം തെക്കന്‍ ഡബ്ലിനിലെ കില്‍റ്റര്‍നാനില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ പേഴ്‌സും തിരിച്ചറിയല്‍ കാര്‍ഡും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇതിന്റെ പരിസരത്തു നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഈ പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വ്യാപക തിരച്ചിലിലാണ് മൃദദേഹം കണ്ടെത്താനായത്. ശനിയാഴ്ച വൈകിട്ട് വീട്ടിലേക്ക് പോകും വഴിയാണ് ജസ്റ്റിന്‍ വാല്‍ഡസ് എന്ന 24 കാരിയെ R760 ക്ക് സമീപത്ത് നിന്നും കറുത്തNissan Qashqai കാറില്‍ തട്ടികൊണ്ട് പോയത്. സംഭവത്തിന് ദൃക്സാക്ഷിയായ സ്ത്രീ പോലീസില്‍ നല്‍കിയ വിവരം അനുസരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്നേദിവസം രാത്രി 11 മണിയോടെ ജസ്റ്റിന്റെ കുടുംബം യുവതിയെ കാണാതായതായി പോലീസില്‍ പരാതിപ്പെട്ടു.
ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജസ്റ്റിന്റെ മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചു. ഇതോടെ ജസ്റ്റിന്‍ തന്നെയാണ് ഇവിടെ നിന്നും അപ്രത്യക്ഷമായതെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. Nissan Qashqai 171 D 20419 രജിസ്റ്റര്‍ നമ്പറിലുള്ള കാറിലാണ് യുവതിയെ തട്ടികൊണ്ട് പോയത്. യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.
പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കപെടുന ഒരാള്‍ ഡബ്ലിനില്‍ കഴിഞ്ഞ ദിവസം ഗാര്‍ഡയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ ഇനിയും കണ്ടെത്താനായിട്ടില്ല. പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആള്‍ക്ക് സംഭവവുമായുള്ള ബന്ധം കണ്ടെത്താന്‍ വാഹനത്തിന്റെ ഡ്രൈവറെ കൂടി കണ്ടെത്തേണ്ടതുണ്ട്. ജസ്റ്റിനെ കാണാതായ ദിവസം ഒരു കറുത്ത കാറില്‍ ബാക്ക് സീറ്റില്‍ ഇരുന്ന് ഒരു യുവതി കൈകാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പലരുടെയും ശ്രദ്ധയില്‍ പെട്ടിരുന്നു. ദൃക്സാക്ഷികളായവര്‍ ഓരോ സമയത്തും പല പല സ്ഥലങ്ങളില്‍ കണ്ടെത്തായാണ് റിപ്പോര്‍ട്ട് ചെയ്തത്.
കാര്‍ലോ ഐടിയില്‍ അകൗണ്ടന്‍സി വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. കുടുംബവുമായി അഭേദ്യമായ ബന്ധമുള്ള ഈ പെണ്‍കുട്ടി കഴിഞ്ഞ 3 വര്‍ഷമായി അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരിയാണ്. സംഭവുമായി ബന്ധപ്പെട്ട നിഗൂഢതകള്‍ പുറത്തുകൊണ്ടുവരാന്‍ ഗാര്‍ഡ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തില്‍ ഹെലികോപ്റ്റര്‍ അന്വേഷണവും നടത്തിയിരുന്നു. അന്വേഷണത്തിന് സഹായിച്ച പൊതുജനത്തിനും, സൈന്യത്തിനും, മാധ്യമങ്ങള്‍ക്കും പ്രത്യേക അന്വേഷണ സംഘം നന്ദി അറിയിച്ചു.
ഡികെ