ട്രെയിന്‍ യാത്രയ്ക്കിടെ സനുഷയ്ക്ക് നേരെ അതിക്രമം: മലയാളിയുടെ പ്രതികരണം ഫേസ്ബുക്കില്‍ മാത്രമെന്ന് നടി

 

കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ രാത്രി തനിക്ക് നേരെ അതിക്രമത്തിനു ശ്രമിച്ച യുവാവിന്റെ കൈപിടിച്ചുവച്ചു ബഹളം വച്ചെങ്കിലും ആരും സഹായത്തിനു എത്തിയില്ലെന്നു നടി സനുഷ. ബുധനാഴ്ച്ച രാത്രി തിരുവനന്തപുരത്തേക്ക് മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്യവേയാണ് സംഭവം. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ ഉറങ്ങുകയായിരുന്ന നടിയെ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ പോലീസ് യാത്രക്കാരനെ അറസ്റ്റ് ചെയ്തു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്.

ട്രെയിനില്‍ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്നാണു പരാതി. മാനഭംഗശ്രമത്തിനാണ് കേസ്. എവണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു നടി. ആന്റോ ബോസ് തിരൂരില്‍ നിന്നാണ് ഇതേ കോച്ചില്‍ കയറിയത്. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്ന് നടി പറഞ്ഞു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തുനിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ വെച്ചാണ് സംഭവം. റെയില്‍വെ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം ഞെട്ടലുണ്ടായതിനേക്കാള്‍ വളരെ വിഷമമാണ് ഉണ്ടാക്കിയതെന്ന് സനുഷ പ്രതികരിച്ചു. ബഹളം വെച്ചിട്ട് ആരും സഹായിക്കാനെത്തിയില്ല. എല്ലാവരും ഫേസ്ബുക്കില്‍ മാത്രമേ പ്രതികരിക്കുന്നുള്ളു. നേരിട്ട് ആരും പ്രതികരിക്കാന്‍ തയാറാകുന്നില്ലെന്നും സനുഷ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ പ്രതികരിക്കുന്ന ഒരു പെണ്‍കുട്ടി ആയതിനാലാണ് ഈ പ്രശ്നത്തെ നേരിടാന്‍ കഴിഞ്ഞത്. നേരെ മറിച്ച് ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും സനുഷ ചോദിക്കുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: