ട്രംപിന്റെ മകള്‍ക്കും ഭര്‍ത്താവിനുമെതിരെ സാമ്പത്തികാരോപണം; രണ്ടു വര്‍ഷത്തിനിടയില്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജേര്‍ഡും ഉണ്ടാക്കിയത് 135 ദശലക്ഷം ഡോളര്‍…

ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജേര്‍ഡ് കുഷ്‌നറും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 135 മില്യണ്‍ ഡോളര്‍ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ഇരുവരും രണ്ടു വര്‍ഷമായി ട്രംപിന്റെ ഉപദേശകരാണ്. അവരുടെ വിശാലമായ റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിംഗുകളും, സ്റ്റോക്കുകളും ബോണ്ടുകളുമൊക്കെയാണ് വരുമാനം ഇത്രമാത്രം ഉയര്‍ത്തിയത്.

ഇവാങ്കയുടെ പേരിലുള്ള വാഷിംഗ്ടണ്‍ ഡിസി-യിലെ ഹോട്ടലില്‍നിന്നും 2018-ല്‍ 3.95 മില്യണ്‍ ഡോളര്‍ വരുമാനമാണ് ലഭിച്ചത്. വിദേശ നയതന്ത്രജ്ഞന്മാരുടെ പ്രധാന സാങ്കേതമാണത്. ഹാന്‍ഡ് ബാഗുകള്‍, ഷൂകള്‍ തിടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റൊരു കമ്പനിയില്‍ നിന്നും 1 മില്ല്യണ്‍ ഡോളര്‍ വരുമാനവും ഇതേ കാലയളവില്‍ ഇവാങ്ക സമ്പാദിച്ചു. വൈറ്റ് ഹൌസ് ഉപദേഷ്ടാവെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഫാഷന്‍ കമ്പനി അടച്ചുപൂട്ടാനുള്ള ശ്രമത്തിലാണെന്ന് ഇവാങ്ക ട്രംപ് കഴിഞ്ഞ ജൂലൈയില്‍ പറഞ്ഞിരുന്നു.

ന്യൂയോര്‍ക്ക് സിറ്റി അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് ലക്ഷക്കണക്കിന് ഡോളര്‍ വരുമാനമാണ് കുഷ്‌നര്‍ നേടിയത്. കൂടാതെ റിയല്‍ എസ്റ്റേറ്റ് നിക്ഷേപ സ്ഥാപനമായ കേഡറിന്റെ ഓഹരിയില്‍ നിന്നും 25 മില്യണ്‍ ഡോളറും അദ്ദേഹം സമ്പാദിച്ചു. 28 മില്യണ്‍ ഡോളറാണ് ദമ്പതികളുടെ കഴിഞ്ഞ വര്‍ഷത്തെ കുറഞ്ഞ വരുമാനമെന്ന് വൈറ്റ്ഹൌസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. സാമ്പത്തിക വിവരങ്ങള്‍ നിര്‍ബന്ധമായും സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്.

കുടുംബ സ്വത്തില്‍ നിന്നുള്ള വരുമാനമാണ് ഇരുവരുടേയും വരുമാനം ഇത്രമാത്രം ഉയര്‍ത്തിയത്. ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ കുഷ്‌നറോ അദ്ദേഹത്തിന്റെ അഭിഭാഷകനോ ഇതുവരെ തയ്യാറായിട്ടില്ല. വൈറ്റ് ഹൌസില്‍നിന്നും ഇരുവരും ശമ്പളമൊന്നും കൈപ്പറ്റുന്നില്ല. ഉപദേശക സ്ഥാനം ഏറ്റെടുത്ത ഉടന്‍തന്നെ കുഷ്‌നര്‍ അദ്ദേഹത്തിന്റെ കൈവശമുള്ള പല ഓഹരികളും വിറ്റഴിച്ചിരുന്നു. ഇവാങ്ക ട്രംപും അവരുടെ എല്ലാ കമ്പനികളിലെയും എക്‌സിക്യൂട്ടീവ് റോളുകളില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: