ന്യൂയോര്‍ക്ക് : ലോകത്തെ പിടിച്ചു കുലുക്കിയ രണ്ട് വയസ്സുകാരിയുടെ ചിത്രം വ്യാജമായി എടുത്തതാണെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലുള്ള കുട്ടിയുടെ അച്ഛനെന്ന് അവകാശപ്പെട്ട് ഹോണ്ടുറാസ് പൗരനായ ഡെനീസ് ഹവിയര്‍ വരേലയാണ് രംഗത്തെത്തിയത്.ഡെയ്ലി മെയിലിന് നല്‍കിയ അഭിമുഖത്തിലാണ് രണ്ടുവയസുകാരി യെനേലയെയും തന്റെ ഭാര്യ സാന്ദ്രയും ടെക്സസിലെ ഷെല്‍ട്ടര്‍ഹോമിലുണ്ടന്ന് ഡെനീസ് വെളിപ്പെടുത്തിയത്. ഇതുവരെയും അവരെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ബുധനാഴ്ച വൈകിയാണ് വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പോകരുതെന്ന് ഭാര്യയോട് പറഞ്ഞിരുന്നതാണെന്നും മടങ്ങിവന്നാല്‍ താന്‍ സ്വീകരിക്കുമെന്നും ഡെനീസ് മാധ്യമങ്ങളോട് പറഞ്ഞു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി അമേരിക്കയിലേക്ക് കടക്കാന്‍ സാന്ദ്ര ഒരുങ്ങിയപ്പോഴൊക്കെ താന്‍ നിരുത്സാഹപ്പെടുത്തിയതിനാലാവാം പറയാതെ പോയത്. ടൈം മാസികയില്‍ മകളുടെ ചിത്രം കണ്ട് താന്‍ കരഞ്ഞുപോയെന്നും അവളോട് യാത്രപറയാന്‍ പോലും സാധിച്ചില്ലെന്നും ഡെനീസ് പറയുന്നു.യെനേലയെ കൂടാതെ മൂന്ന് മക്കള്‍ കൂടി ഡെനീസിനും സാന്ദ്രയ്ക്കും ഉണ്ട്.
അമ്മയെ പൊലീസ് പിടിച്ചുകൊണ്ട് പോകുന്നത് കണ്ട് കരഞ്ഞു നില്‍ക്കുന്ന യനേലയെ ഗെറ്റി ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ടൈം മാസികയുടെ കവര്‍ ചിത്രം കണ്ട് ഫോട്ടോയെടുത്ത മൂര്‍ തന്നെ അമ്പരന്നു പോയി. കരഞ്ഞു കൊണ്ട് നില്‍ക്കുന്ന രണ്ടു വയസുകാരിയെയും മറുഭാഗത്ത് താഴേക്ക് കുനിഞ്ഞ് കുട്ടിയെ നോക്കുന്ന ഭാവത്തില്‍ ട്രംപിനെയുമാണ് ടൈം കവര്‍ ചിത്രമായി നല്‍കിയത്. വെല്‍കം ടു അമേരിക്ക എന്ന ക്യാപ്ഷനിലായിരുന്നു മാസികയുടെ കവര്‍. അമ്മയില്ലാതെ കരഞ്ഞു നില്‍ക്കുന്ന യനേല ലോകത്തെ കരയിച്ചു. തുടര്‍ന്ന് മാതാപിതാക്കളില്‍ നിന്നും കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്ന അമേരിക്കയുടെ സീറോ ടോളറന്‍സ് നയം ലോകവ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നയത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിതമാകുകയായിരുന്നു. കുടുംബാംഗങ്ങളെ വേര്‍പിരിക്കുന്ന നയം ഒഴിവാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ മറ്റൊന്നായിരുന്നു. യനേല അമ്മയുമായി പിരിഞ്ഞിരുന്നില്ല. അമ്മക്കൊപ്പം യനേലയെയും ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റുകയാണുണ്ടായത്. ട്രംപിന്റെ നയമാറ്റത്തിനു വേണ്ടി ചിത്രം ഉപയോഗിക്കുകയായിരുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം. സത്യാവസ്ഥയെന്താണെന്ന് ഫോട്ടോ പകര്‍ത്തുമ്പോള്‍ തനിക്ക് മനസ്സിലായിരുന്നില്ലെന്ന് ജോണ്‍ മൂര്‍ പറഞ്ഞു. കുടിയേറ്റം വ്യാപകമായ യു.എസ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്. ഗെറ്റി ഇമേജസിനു വേണ്ടി ക്യാപ്ഷന്‍ സഹിതമാണ് താന്‍ ചിത്രം നല്‍കിയത്. അമ്മയും കുഞ്ഞും വേര്‍പിരിയാന്‍ സാധ്യതയുണ്ടെന്നാണ് താന്‍ ക്യാപ്ഷനായി നല്‍കിയത്. എന്നാല്‍ പിന്നീട് സംഭവിച്ചത് തനിക്കറിയില്ലെന്നും മൂര്‍ പറഞ്ഞു. പുലിറ്റ്സര്‍ പുരസ്‌കാര ജേതാവായ മൂര്‍ വര്‍ഷങ്ങളായി യുഎസ്-മെക്സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ ചിത്രം പകര്‍ത്തി വരികയാണ്.
ഡികെ